തകർപ്പൻ പ്രകടമാണ് ഐസിസി വുമൺസ് ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ഓസ്ട്രേലിയൻ കൂറ്റൻ സ്കോർ നേടുകയും ഒടുവിൽ 71 റൺസിൻ്റെ വിജയം നേടി ലോകകപ്പ് കിരീടം നേടുകയും ചെയ്തത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അലിസ ഹീലി.
138 പന്തിൽ 26 ഫോറടക്കം 170 റൺസ് നേടിയാണ് അലിസ ഹീലി പുറത്തായത്. ടൂർണമെൻ്റിലെ ഹീലിയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. സെമിഫൈനലിൽ 107 പന്തിൽ 129 റൺസ് ഹീലി നേടിയിരുന്നു.
ഫൈനൽ പോരാട്ടത്തിലെ ഈ പ്രകടനത്തോടെ ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ബാറ്ററെന്ന റെക്കോർഡ് അലിസ ഹീലി സ്വന്തമാക്കി. 2007 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 149 റൺസ് നേടിയ മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിൻ്റെ റെക്കോർഡാണ് ഹീലി തകർത്തത്.
മത്സരത്തിൽ 148 റൺസ് നേടി പുറത്താകാതെ നിന്ന ഇംഗ്ലണ്ട് ബാറ്റർ നാറ്റ് സ്‌കിവർ ഈ നേട്ടത്തിൽ പോണ്ടിങിനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. 2003 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പുറത്താകാതെ 140 റൺസ് റിക്കി പോണ്ടിങ് നേടിയിരുന്നു.
ഫൈനലിൽ 71 റൺസിൻ്റെ തകർപ്പൻ വിജയം നേടിയ ഓസ്ട്രേലിയ തങ്ങളുടെ ഏഴാം ലോകകപ്പ് കിരീടമാണ് നേടിയത്. ഓസ്ട്രേലിയ ഉയർത്തിയ 357 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ടിന് 43.4 ഓവറിൽ 285 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 148 റൺസ് നേടിയ നാറ്റ് സ്കിവർ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. അലിസ്സ ഹീലിയാണ് പ്ലേയർ ഓഫ് ദി മാച്ചും പ്ലേയർ ഓഫ് ദി സീരീസും.