ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത് ഐസിസി വുമൺസ് ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ. ഓസ്ട്രേലിയയുടെ ഏഴാം ഏകദിന ലോകകപ്പ് കിരീടമാണിത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 357 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 43.4 ഓവറിൽ 285 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടു.
121 പന്തിൽ 148 റൺസ് നേടി പുറത്താകാതെ നിന്ന നാറ്റ് സ്കിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. സ്‌കിവറിന് മികച്ച പിന്തുണച്ച് നൽകാൻ മറ്റൊരാൾക്കും സാധിച്ചില്ല. ഓസ്ട്രേലിയക്ക് വേണ്ടി അലാന കിങ് 64 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജെസ് ജോനാസൻ 58 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മേഗൻ ഷൂറ്റ് 42 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.
ഓസ്ട്രേലിയയുടെ ഏഴാം ഏകദിന ലോകകപ്പ് കിരീടമാണിത്. ടൂർണ്ണമെൻ്റിൽ ഒരു മത്സരം പോലും പരാജയപെടാതെയാണ് ഓസ്ട്രേലിയ കിരീടം നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ സെഞ്ചുറി നേടിയ അലിസ ഹീലിയാണ് മികച്ച സ്കോറിൽ എത്തിച്ചത്. 138 പന്തിൽ 26 ഫോറടക്കം 170 റൺസ് അലിസ ഹീലി അടിച്ചുകൂട്ടി. 93 പന്തിൽ 68 റൺസ് നേടിയ റാച്ചേൽ ഹെയ്ൻസും 47 പന്തിൽ 62 റൺസ് നേടിയ ബെത് മൂണിയും 10 പന്തിൽ 17 റൺസ് നേടിയ എലിസ് പെറിയും മികച്ച പ്രകടനം പുറത്തെടുത്തു.
ഇംഗ്ലണ്ടിന് ബേണ്ടി ഷ്രുബ്സോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാൽ മറ്റുള്ള ബൗളർമാർക്ക് മികവ് പുലർത്താൻ സാധിച്ചില്ല.