മുംബൈ ഇന്ത്യൻസിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ 23 റൺസിന്റെ ജയമാണ് രാജസ്‌ഥാൻ റോയൽസ് നേടിയത്. 194 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മ 10 റൺസ് നേടി തുടക്കത്തിൽ തന്നെ മടങ്ങിയിരുന്നു. യുവതാരം തിലക് വർമയും ഇഷാൻ കിഷനും ചേർന്നായിരുന്നു മുംബൈ ഇന്ത്യൻസിന് നേരിയ വിജയ പ്രതീക്ഷ നൽകിയത്.
എന്നാൽ ഇരുവരെയും പുറത്താക്കി രാജസ്‌ഥാൻ കളി തിരിച്ചു പിടിക്കുകയായിരുന്നു. 43 പന്തിൽ 54 റൺസ് നേടിയ ഇഷൻ കിഷനെ ആദ്യം പുറത്താക്കുകയായിരുന്നു. ബോൾട്ടിനായിരുന്നു വിക്കറ്റ്. പിന്നാലെ തിലക് വർമ്മ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും അധികനേരം നീണ്ടു നിന്നില്ല. 15ആം ഓവറിലെ ആദ്യ പന്തിൽ സിക്സ് പറത്തിയതിന് പിന്നാലെ അശ്വിൻ തൊട്ടടുത്ത പന്തിൽ ബൗൾഡ് ആക്കുകയായിരുന്നു.
തിലകിന് അശ്വിൻ അഗ്രസിവായി നൽകിയ യാത്രയപ്പും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അശ്വിന്റെ പതിവ് വിക്കറ്റ് ആഘോഷത്തിന് വിപരീതമായി ദേഷ്യ ഭാവത്തിലയിരുന്നു. അശ്വിന്റെ ഈ ആഘോഷത്തെ ഒരു വിഭാഗം ക്രിക്കറ്റ് ആരാധകർ വിമർശിച്ചിട്ടുണ്ട്.
മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
— Cric Zoom (@cric_zoom) April 2, 2022
33 പന്തിൽ 3 ഫോറും 5 സിക്സുമടക്കം 61 റൺസ് നേടിയ തിലക് വർമയും 43 പന്തിൽ 54 റൺസ് നേടിയ ഇഷാൻ കിഷനും മാത്രമെ മുംബൈ ഇന്ത്യൻസ് നിരയിൽ തിളങ്ങിയുള്ളൂ. രാജസ്ഥാൻ റോയൽസിന് വേണ്ടി യുസ്വെന്ദ്ര ചഹാൽ നാലോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നവ്ദീപ് സയ്‌നി രണ്ട് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, ട്രെൻഡ് ബോൾട്ട്, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.