മുംബൈ ഇന്ത്യൻസിനെ 23 റൺസിന് തകർത്ത് ഈ സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
33 പന്തിൽ 3 ഫോറും 5 സിക്സുമടക്കം 61 റൺസ് നേടിയ തിലക് വർമയും 43 പന്തിൽ 54 റൺസ് നേടിയ ഇഷാൻ കിഷനും മാത്രമെ മുംബൈ ഇന്ത്യൻസ് നിരയിൽ തിളങ്ങിയുള്ളൂ.
രാജസ്ഥാൻ റോയൽസിന് വേണ്ടി യുസ്വെന്ദ്ര ചഹാൽ നാലോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നവ്ദീപ് സയ്‌നി രണ്ട് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, ട്രെൻഡ് ബോൾട്ട്, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് സെഞ്ചുറി നേടിയ ജോസ് ബട്ലറുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. 68 പന്തിൽ 11 ഫോറും 5 സിക്സുമടക്കം 100 റൺസ് നേടിയാണ് ബട്ലർ പുറത്തായത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 21 പന്തിൽ ഒരു ഫോറും 3 സിക്സുമടക്കം 30 റൺസും ഷിംറോൺ ഹെറ്റ്മയർ 14 പന്തിൽ 3 ഫോറും 3 സിക്സുമടക്കം 35 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു.
മുംബൈ ഇന്ത്യൻസിന് വേണ്ടി ജസ്പ്രീത് ബുംറ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും മിൽസ് 35റൺസ് വഴങ്ങി മൂന്ന് വിക്കറ്റും കീറോൺ പൊള്ളാർഡ് ഒരു വിക്കറ്റും നേടി.
ഏപ്രിൽ അഞ്ചിന് ആർ സീ ബിയ്ക്കെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം. ഏപ്രിൽ 6 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.