ചെന്നൈ സൂപ്പർ കിങ്സിനെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 211 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലഖ്നൗ മറികടന്നു. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായായാണ് ചെന്നൈ സൂപ്പർ കിങ്സ് ഒരു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെടുന്നത്.
മികച്ച തുടക്കമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി കെ എൽ രാഹുലും ക്വിൻ്റൻ ഡീകോക്കും ലഖ്നൗവിന് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 99 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. കെ എൽ രാഹുൽ 26 പന്തിൽ 40 റൺസ് നേടി പുറത്തായപ്പോൾ ഡീകോക്ക് 45 പന്തിൽ 61 റൺസ് നേടി പുറത്തായി.
ഇരുവരും പുറത്തായ ശേഷം പരുങ്ങലിലായ ലഖ്നൗവിനെ 23 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 55 റൺസ് നേടിയ എവിൻ ലൂയിസാണ് വിജയത്തിലെത്തിച്ചത്. ദീപക് ഹൂഡ 8 പന്തിൽ 13 റൺസ് നേടി പുറത്തായപ്പോൾ യുവതാരം ആയുഷ് ബഡോനി 9 പന്തിൽ 19 റൺസ് നേടി പുറത്താകാതെ നിന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടിയിരുന്നു. 27 പന്തിൽ 50 റൺസ് നേടിയ റോബിൻ ഉത്തപ്പ, 35 റൺസ് നേടിയ മൊയിൻ അലി, 30 പന്തിൽ 49 റൺസ് നേടിയ ശിവം ദുബെ, 27 റൺസ് നേടിയ അമ്പാട്ടി റായുഡു, 9 പന്തിൽ 17 റൺസ് നേടിയ രവീന്ദ്ര ജഡേജ, 6 പന്തിൽ 16 റൺസ് നേടിയ എം എസ് ധോണി എന്നിവരാണ് ചെന്നൈ സൂപ്പർ കിങ്സിനെ മികച്ച സ്കോറിൽ എത്തിച്ചത്.
ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി രവി ബിഷ്നോയ്, ആവേശ് ഖാൻ, ആൻഡ്രൂ ടൈ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ഏപ്രിൽ മൂന്നിന് പഞ്ചാബ് കിങ്സിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അടുത്ത മത്സരം.