അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആവേശവിജയം. മത്സരത്തിൽ കെ കെ ആർ ഉയർത്തിയ 129 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ മറികടന്നു. സീസണിലെ ആർ സീ ബിയുടെ ആദ്യ വിജയമാണിത്.
17 റൺസ് എടുക്കുന്നതിടെ ഡുപ്ലെസിസിനെയും വിരാട് കോഹ്ലിയെയും അനുജ് റാവത്തിനെയും നഷ്ടപെട്ട ആർ സീ ബിയെ 28 റൺസ് നേടിയ റൂതർഫോർഡും ഡേവിഡ് വില്ലിയുമാണ് തിരിച്ചെത്തിച്ചത്. റൂതർഫോർഡ് 28 റൺസും ഡേവിഡ് വില്ലി 18 റൺസും നേടി പുറത്തായി. 20 പന്തിൽ 27 റൺസ് നേടിയ ശഹ്ബാസ് അഹമ്മദ് മത്സരം ആർ സീ ബിയുടെ വരുതിയിലാക്കിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ നേടി കൊൽക്കത്ത മത്സരത്തിൽ ശക്തമായി തിരിച്ചെത്തി.
എന്നാൽ 7 പന്തിൽ 14 റൺസ് നേടിയ ദിനേശ് കാർത്തിക്കും 6 പന്തിൽ 10 റൺസ് നേടിയ ഹർഷൽ പട്ടേൽ സമ്മർദ്ദം മറികടന്നുകൊണ്ട് ആർ സീ ബിയെ വിജയത്തിലെത്തിച്ചു.
കെ കെ ആറിന് വേണ്ടി ടിം സൗത്തീ നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഉമേഷ് യാദവ് 16 റൺസ് വഴങ്ങി രണ്ട് വിക്കറ്റും സുനിൽ നരെയ്ൻ വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെ കെ ആറിനെ നാലോവറിൽ 20 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഹസരങ്കയും മൂന്ന് വിക്കറ്റ് നേടിയ ആകാശ് ദീപും നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലുമാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.
18 പന്തിൽ 25 റൺസ് നേടിയ ആന്ദ്രെ റസ്സലും 12 പന്തിൽ 18 റൺസ് നേടിയ ഉമേഷ് യാദവും മാത്രമേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഏപ്രിൽ ഒന്നിന് പഞ്ചാബ് കിങ്സിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ അടുത്ത മത്സരം. ഏപ്രിൽ അഞ്ചിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ആർ സീ ബിയുടെ അടുത്ത മത്സരം.