ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിയ്ക്ക് പുറകെ പാകിസ്ഥാന് കനത്ത തിരിച്ചടി. തോൽവിയോടെ ഐസിസി ഏകദിന റാങ്കിങിൽ ബംഗ്ലാദേശിന് പിന്നിലേക്ക് പാകിസ്ഥാൻ പിന്തളളപ്പെട്ടു.
ലാഹോറിൽ നടന്ന മത്സരത്തിൽ 88 റൺസിൻ്റെ വമ്പൻ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഇതോടെ ഐസിസി ഏകദിന റാങ്കിങിൽ ബംഗ്ലാദേശിന് പുറകിൽ ഏഴാം സ്ഥാനത്തേക്ക് പാകിസ്ഥാൻ പിന്തളളപ്പെട്ടത്. ശ്രീലങ്കയും വെസ്റ്റിൻഡീസും അഫ്ഗാനിസ്ഥാനുമാണ് ആദ്യ പത്തിൽ ഇനി പാകിസ്ഥാന് പുറകിലുള്ള ടീമുകൾ.
Bangladesh have replaced Pakistan at No.6 in ICC ODI Ranking. Pakistan slips to No.7 now.
— Mufaddal Vohra (@mufaddal_vohra) March 29, 2022
സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ വിജയമാണ് റാങ്കിങിൽ ബംഗ്ലാദേശിന് നേട്ടമായത്. സൗത്താഫ്രിക്കയിൽ നടന്ന പരമ്പര 2-1 നാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. സൗത്താഫ്രിക്കൻ മണ്ണിൽ ബംഗ്ലാദേശ് നേടിയ ആദ്യ പരമ്പര കൂടിയാണിത്.
പാകിസ്ഥാനെതിരായ മത്സരത്തിലെ വിജയത്തോടെ റാങ്കിങിൽ മൂന്നാം സ്ഥാനം ഓസ്ട്രേലിയ നിലനിർത്തി. ന്യൂസിലൻഡും ഇംഗ്ലണ്ടുമാണ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 110 പോയിൻ്റോടെ ഇന്ത്യ നാലാം സ്ഥനത്താണുള്ളത്.
മത്സരത്തിൽ 88 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 314 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാന് 45.2 ഓവറിൽ 225 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാനെ നാല് വിക്കറ്റ് നേടിയ ആഡം സാംപയും രണ്ട് വിക്കറ്റ് വീതം നേടിയ ട്രാവിസ് ഹെഡ്, മിച്ചൽ സ്വെപ്സൺ എന്നിവരാണ് തകർത്തത്.