ഐ പി എൽ 2022 ൽ ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ക്യാപിറ്റൽസിൻ്റെ വിജയം. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ലളിത് യാദവിൻ്റെയും അക്ഷർ പട്ടേലിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ഡൽഹി വിജയം നേടിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 178 റൺസിൻ്റെ വിജയലക്ഷ്യം 18.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു.
ഒരു ഘട്ടത്തിൽ 72 റൺസിന് 5 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ഡൽഹി മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയത്. 38 പന്തിൽ പുറത്താകാതെ 48 റൺസ് നേടിയ ലളിത് യാദവിൻ്റെയും 17 പന്തിൽ 2 ഫോറും മൂന്ന് സിക്സുമടക്കം 38 റൺസ് നേടി പുറത്താകാതെ നിന്ന അക്ഷർ പട്ടേലുമാണ് ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലെത്തിച്ചത്. പൃഥ്വി ഷാ 24 പന്തിൽ നാല് ഫോറും 2 സിക്സുമടക്കം 38 റൺസ് നേടി.
മുംബൈ ഇന്ത്യൻസിന് വേണ്ടി മുരുഗൻ അശ്വിൻ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ബേസിൽ തമ്പി 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 48 പന്തിൽ പുറത്താകാതെ 81 റൺസ് നേടിയ ഇഷാൻ കിഷൻ്റെ മികവിലാണ് ഡൽഹിയ്ക്ക് മുൻപിൽ 178 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയത്. 11 ഫോറും രണ്ട് സിക്സും ഇഷാൻ കിഷൻ്റെ ബാറ്റിൽ നിന്നും പിറന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ 32 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 41 റൺസ് നേടി പുറത്തായി.
ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കുൽദീപ് യാദവ് നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദ് നാലോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.