ഇന്ത്യൻ പ്രീമിയർ ലീഗ് ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ ജഡേജയ്ക്കും യൂസഫ് പത്താനും ക്യാപ്റ്റൻ ഷെയ്ൻ വോൺ നൽകിയ രസകരമായ ശിക്ഷയെ പറ്റി വെളിപ്പെടുത്തി മുൻ പാക് താരം കമ്രാൻ അക്മൽ. ഐ പി എൽ പ്രഥമ സീസൺ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിൻ്റെ മൂന്ന് പാക് താരങ്ങളിൽ ഒരാളായിരുന്നു കമ്രാൻ അക്മൽ. പ്രമുഖ മാധ്യമം തയ്യാറാക്കിയ ഡോക്യുമെൻ്ററിയിലാണ് ഷെയ്ൻ വോൺ നൽകിയ ശിക്ഷയെ പറ്റി കമ്രാൻ അക്മൽ തുറന്നുപറഞ്ഞത്.
” യൂസഫ് പത്താനും രവീന്ദ്ര ജഡേജയും പരിശീലനത്തിനെത്താൻ അൽപ്പം വൈകി, എന്നാൽ ആ സമയത്ത് വോൺ അവരെ ഒന്നും പറഞ്ഞില്ല. ഞാനും വൈകിയാണ് എത്തിയത് എന്നാൽ ഞാൻ ടീമിനൊപ്പം ചേർന്നിട്ട് അധികമായിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് എന്നെ അദ്ദേഹം ഒന്നും ചെയ്തില്ല. ”
” പരിശീലനം പൂർത്തിയാക്കി ഞങ്ങൾ സ്റ്റേഡിയം വിട്ടു. ഞങ്ങൾ മടങ്ങുന്നതിനിടയിൽ വണ്ടി നിർത്തുവാൻ അദ്ദേഹം ആവശ്യപെട്ടു. എന്നിട്ട് ജഡേജയ്ക്കും യൂസഫ് പത്താനും നേരെ തിരിഞ്ഞുകൊണ്ട്, നിങ്ങളിനി നടന്നുവരൂവെന്ന് അദ്ദേഹം ആവശ്യപെട്ടു. ” കമ്രാൻ അക്മൽ പറഞ്ഞു.
ഈ സംഭവം ടീമിലെ ഫാസ്റ്റ് ബൗളറായിരുന്ന സിദ്ധാർത്ഥ് ത്രിവേദിയും ഓർത്തെടുത്തു. പരിശീലനത്തിന് വൈകി എത്തുന്നവർക്കായി പിങ്ക് എന്നുള്ള പാവയെ വോൺ സൂക്ഷിക്കാറുണ്ടെന്നും ത്രിവേദി ഓർത്തെടുത്തു.
” ഹോട്ടൽ ഒന്നോ രണ്ടോ കിലോമീറ്റർ അകലെയുള്ളപ്പോൾ യൂസഫിനും ജഡേജയ്ക്കും ബസ്സിൽ നിന്നും ഇറങ്ങേണ്ടിവന്നു. വൈകി എത്തുന്നവർ പിങ്കി എന്ന പാവയെ കൊണ്ടുനടക്കണം എന്നതായിരുന്നു മറ്റൊരു ശിക്ഷ. വൈകിയെത്തിയാൽ 24 മണിക്കൂർ ആ പാവയുമായി നടക്കേണ്ടിവരും. ടീം മീറ്റിങിലും സ്പോൺസർമാരെ കാണുമ്പോഴുമെല്ലാം ആ പാവ കൈവശം വേണം. ” ത്രിവേദി ഓർത്തെടുത്തു.