സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ വിജയം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 2-1 ന് ബംഗ്ലാദേശ് സ്വന്തമാക്കി. ഇതാദ്യമായാണ് സൗത്താഫ്രിക്കയിൽ ബംഗ്ളാദേശ് ഒരു പരമ്പര വിജയിക്കുന്നത്.
മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 155 റൺസിൻ്റെ വിജയലക്ഷ്യം 26.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് മറികടന്നത്. 82 പന്തിൽ 87 റൺസ് നേടിയത് ക്യാപ്റ്റൻ തമിം ഇഖ്ബാലും 57 പന്തിൽ 48 റൺസ് നേടിയ ലിറ്റൺ ദാസുമാണ് ബംഗ്ലാദേശിന് അനായാസ വിജയം സമ്മാനിച്ചത്.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയ്ക്ക് 37 ഓവറിൽ 154 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. അഞ്ച് ബാറ്റ്സ്മാന്മാർ മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്.
9 ഓവറിൽ 35 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടസ്കിൻ അഹമ്മദാണ് തകർത്തത്. ഷാക്കിബ് അൽ ഹസൻ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ 38 റൺസിന് ബംഗ്ലാദേശ് വിജയിച്ചപ്പോൾ ജോഹന്നാസ്ബർഗിൽ നടന്ന രണ്ടാം ഏകദിനത്തിൽ 7 വിക്കറ്റിൻ്റെ വിജയം നേടി സൗത്താഫ്രിക്ക ശക്തമായി തിരിച്ചെത്തിയിരുന്നു. ഇതാദ്യമായാണ് സൗത്താഫ്രിക്കൻ മണ്ണിൽ ബംഗ്ലാദേശ് ഒരു പരമ്പര നേടുന്നത്.