തകർപ്പൻ പ്രകടനമാണ് കറാച്ചിയിൽ നടന്ന ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ പാക് ക്യാപ്റ്റൻ ബാബർ അസം കാഴ്ച്ചവെച്ചത്. രണ്ടാം ഇന്നിങ്സിൽ 196 റൺസ് നേടിയ ബാബർ അസമിൻ്റെ മികവിലാണ് മത്സരത്തിൽ പാകിസ്ഥാൻ പരാജയം ഒഴിവാക്കി സമനില നേടിയത്. നാല് റൺസ് അകലെ ഡബിൾ സെഞ്ചുറി നഷ്ടപെട്ടുവെങ്കിലും ഈ പ്രകടനത്തോടെ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ബാബർ അസം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, സാക്ഷാൽ ഡോൺ ബ്രാഡ്മാൻ അടക്കമുളളവരെ പിന്നിലാക്കിയാണ് വമ്പൻ റെക്കോർഡ് ബാബർ കുറിച്ചത്.
425 പന്തിൽ 21 ഫോറും ഒരു സിക്സുമടക്കം 196 റൺസ് നേടിയാണ് ബാബർ പുറത്തായത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ നാലാം ഇന്നിങ്സിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് ബാബർ സ്വന്തമാക്കി.
2014 ൽ ഓസ്ട്രേലിയക്കെതിരെ 141 റൺസ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, സാക്ഷാൽ ഡോൺ ബ്രാഡ്മാൻ, മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് അടക്കമുളളവരെ പിന്നിലാക്കിയാണ് ബാബർ ഈ റെക്കോർഡ് സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ബാബർ നേടിയത്. കൂടാതെ നാലാം ഇന്നിങ്സിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന പാക് ബാറ്റ്സ്മാനെന്ന റെക്കോർഡും ബാബർ സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ നാലാം ഇന്നിങ്സിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. 2006 ഹോബർട്ട് ടെസ്റ്റിൽ 192 റൺസ് നേടിയ കുമാർ സംഗക്കാരയെയാണ് ബാബർ പിന്നിലാക്കിയത്.
A Test hundred in the 4th innings of a Test match for Babar Azam. A captain’s knock by him, his 6th Test century. pic.twitter.com/26InYr1J34
— Mufaddal Vohra (@mufaddal_vohra) March 15, 2022
മത്സരത്തിലെ സെഞ്ചുറിയോടെ ക്യാപ്റ്റനായി മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും ബാബർ സ്വന്തമാക്കി. തിലകരത്നെ ദിൽഷൻ, ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ബാറ്റ്സ്മാന്മാർ.