ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 238 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 447 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിങ്സിൽ 208 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. രവിചന്ദ്രൻ അശ്വിൻ്റെയും ജസ്പ്രീത് ബുംറയുടെയും മികവിലാണ് ശ്രീലങ്കയെ ഇന്ത്യ ചുരുക്കികെട്ടി വമ്പൻ വിജയം നേടിയത്. വിജയത്തോടെ ടെസ്റ്റ് പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി.
174 പന്തിൽ 104 റൺസ് നേടിയ ക്യാപ്റ്റൻ ധിമുത് കരുണരത്നെയും 60 പന്തിൽ 54 റൺസ് നേടിയ കുശാൽ മെൻഡിസും മാത്രമാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ 55 റൺസ് വഴങ്ങി നാല് വിക്കറ്റും ജസ്പ്രീത് ബുംറ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
നേരത്തേ 143 റൺസ് നേടി ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യയ 9 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി ഡിക്ലയർ ചെയ്യുകയായിരുന്നു. 67 റൺസ് നേടിയ ശ്രേയസ് അയ്യരും 31 പന്തിൽ 50 റൺസ് നേടിയ റിഷഭ് പന്തുമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 46 റൺസ് നേടി പുറത്തായി.
ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ മികവിലാണ് ശ്രീലങ്കയെ 109 റൺസിൽ ഒതുക്കിയത്. അശ്വിനും ഷാമിയും രണ്ട് വിക്കറ്റ് വീതം നേടി. നേരത്തേ ആദ്യ ഇന്നിങ്സിൽ 98 പന്തിൽ 92 റൺസ് നേടിയ ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യ 252 റൺസെന്ന മികച്ച സ്കോർ നേടിയത്. മത്സരത്തിലെ വിജയത്തോടെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഒരു ഇന്നിങ്സിനും 222 റൺസിനും ഇന്ത്യ വിജയിച്ചിരുന്നു.