മൊഹാലി ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിൻ്റെയും 222 റൺസിൻ്റെയും വമ്പൻ വിജയം. ഒന്നാമിന്നിങ്സിൽ 400 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്യപെട്ട് രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 178 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ജഡേജയുടെ തകർപ്പൻ ഓൾറൗണ്ടർ മികവിലാണ് മത്സരത്തിൽ ആധികാരിക വിജയം ഇന്ത്യ നേടിയത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ജഡേജ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി.
നാല് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനുമാണ് രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയെ തകർത്തത്. മൊഹമ്മദ് ഷാമി രണ്ട് വിക്കറ്റ് വീഴ്ത്തി. 51 റൺസ് നേടിയ നിരോഷൻ ഡിക്വെല്ല മാത്രമാണ് ശ്രീലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മറുപടിയായി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 174 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 13 ഓവറിൽ 41 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ആദ്യ ഇന്നിംഗ്സിലും ശ്രീലങ്കയെ തകർത്തത്. ബുംറയും അശ്വിനും രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി. 133 പന്തിൽ 61 റൺസ് നേടിയ പാതും നിസങ്ക മാത്രമാണ് ശ്രീലങ്കൻ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 400 റൺസിൻ്റെ വമ്പൻ ലീഡാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത്.
നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രവീന്ദ്ര ജഡേജയുടെ സെഞ്ചുറി മികവിലാണ് 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ജഡേജ 228 പന്തിൽ 175 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ 97 പന്തിൽ 96 റൺസ് നേടിയ റിഷഭ് പന്തും 61 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും 58 റൺസ് നേടിയ ഹനുമാ വിഹാരിയും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.