രവീന്ദ്ര ജഡേജയുടെ തകർപ്പൻ സെഞ്ചുറി മികവിൽ മൊഹാലി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനം 357 റൺസിന് 6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
228 പന്തിൽ 17 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 175 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ആറാം വിക്കറ്റിൽ റിഷഭ് പന്തിനൊപ്പം 104 റൺസും, ഏഴാം വിക്കറ്റിൽ രവിചന്ദ്രൻ അശ്വിനൊപ്പം 130 റൺസും ഒമ്പതാം വിക്കറ്റിൽ മൊഹമദ് ഷാമിയ്ക്കൊപ്പം 103 റൺസും ജഡേജ കൂട്ടിച്ചേർത്തു.
ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് ജഡേജ നേടിയത്. ജഡേജയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.
THE ROCKSTAR @imjadeja ⚔️pic.twitter.com/LVecbnoX2G
— CricTracker (@Cricketracker) March 5, 2022
രവിചന്ദ്രൻ അശ്വിൻ 61 റൺസും റിഷഭ് പന്ത് 97 പന്തിൽ 96 റൺസും ഹനുമാ വിഹാരി 58 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു. തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ കോഹ്ലി 45 റൺസും ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച രോഹിത് ശർമ്മ 29 റൺസും നേടി പുറത്തായി.
ശ്രീലങ്കയ്ക്ക് വേണ്ടി ലക്മൽ, ഫെർണാണ്ടോ, എംബുൽഡനിയ എന്നിവർ രണ്ട് വിക്കറ്റ് വീതവും, കുമാര, ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.