റിഷഭ് പന്തിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് നേടിയിട്ടുണ്ട്.
82 പന്തിൽ 45 റൺസ് നേടിയ രവീന്ദ്ര ജഡേജയും 10 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ആദ്യ ദിനം അവസാനിക്കുമ്പോൾ ക്രീസിലുള്ളത്. 97 പന്തിൽ നിന്നും 9 ഫോറും 4 സിക്സുമടക്കം 96 റൺസ് നേടിയ റിഷഭ് പന്താണ് മത്സരം ആദ്യ ദിനത്തിൽ തന്നെ ഇന്ത്യയുടെ വരുതിയിലാക്കിയത്.
ശ്രേയസ് അയ്യർക്കൊപ്പം അഞ്ചാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്ത പന്ത് ജഡേജയ്ക്കൊപ്പം ആറാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്തു. 9 ഫോറും 4 സിക്സും നേടി കാണികളെ ആവേശത്തിലാഴ്ത്തിയ പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്ക് നാല് റൺസ് അകലെ ലക്മലാണ് പന്തിനെ പുറത്താക്കിയത്.
ഭേദപ്പെട്ട തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും മായങ്ക് അഗർവാളും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 52 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. അഗർവാൾ 33 റൺസും രോഹിത് ശർമ്മ 29 റൺസും നേടി പുറത്തായി. പുജാരയ്ക്ക് പകരക്കരനായി മൂന്നാമനായി ഇറങ്ങിയ ഹനുമാ വിഹാരി 58 റൺസ് നേടി പുറത്തായപ്പോൾ തൻ്റെ നൂറാം മത്സരത്തിൽ ബാറ്റിങിനിറങ്ങിയ വിരാട് കോഹ്ലി 45 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 27 റൺസ് നേടി പുറത്തായി.
ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് എംബുൾഡനിയ രണ്ട് വിക്കറ്റും ലക്മൽ, ഫെർണാണ്ടോ, കുമാര, ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.