ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻ്റെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം 16.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിജയത്തോടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യരാണ് മൂന്നാം മത്സരത്തിലും ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
45 പന്തിൽ 9 ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 73 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ജഡേജ 15 പന്തിൽ പുറത്താകാതെ 22 റൺസ് നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ 5 റൺ മാത്രം നേടി പുറത്തായപ്പോൾ ഇഷാൻ കിഷൻ്റെ അഭാവത്തിൽ ഒപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 12 പന്തിൽ 18 റൺസ് നേടി പുറത്തായി. ദീപക് ഹൂഡ 21 റൺസും വെങ്കടേഷ് അയ്യർ 5 റൺസും നേടി പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 38 പന്തിൽ പുറത്താകാതെ 9 ഫോറും രണ്ട് സിക്സുമടക്കം 74 റൺസ് നേടിയ ക്യാപ്റ്റൻ ഷണകയുടെ ഒറ്റയാൾ പോരാട്ട മികവിലാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ആവേശ് ഖാൻ രണ്ട് വിക്കറ്റും മൊഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, രവി ബിഷ്നോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വിജയത്തോടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി. ശ്രേയസ് അയ്യരാണ് പ്ലേയർ ഓഫ് ദി സിരീസ്.