ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 184 റൺസിൻ്റെ വിജയലക്ഷ്യം 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അനായാസം മറികടന്നു. ശ്രേയസ് അയ്യരുടെയും സഞ്ജു സാംസൻ്റെയും രവീന്ദ്ര ജഡേജയും തകർപ്പൻ ബാറ്റിങ് മികവിലാണ് അനായാസവിജയം ഇന്ത്യ നേടിയത്. വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി.
മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 9 റൺസ് എടുക്കുന്നതിനിടെ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും സ്കോർ 44 ൽ നിൽക്കെ ഇഷാൻ കിഷനെയും ഇന്ത്യയ്ക്ക് നഷ്ടപെട്ടു. തുടർന്ന് മൂന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ശ്രേയസ് അയ്യരും സഞ്ജു സാംസണും ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിക്കുകയായിരുന്നു. സഞ്ജു 25 പന്തിൽ 2 ഫോറും മൂന്ന് സിക്സുമടക്കം 39 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 44 പന്തിൽ 5 ഫോറും 4 സിക്സുമടക്കം 74 റൺസ് നേടി പുറത്താകാതെ നിന്നു.
തുടർന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 18 പന്തിൽ 6 ഫോറും ഒരു സിക്സുമടക്കം 45 റൺസ് നേടി തകർത്തടിച്ചതോടെ ഇന്ത്യ വിജയലക്ഷ്യം അതിവേഗം മറികടന്നു.
നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടിയിരുന്നു. 53 പന്തിൽ 75 റൺസ് നേടിയ പാതും നിസങ്ക, 29 പന്തിൽ 38 റൺസ് നേടിയ ഗുണതിലക, 19 പന്തിൽ പുറത്താകാതെ 47 റൺസ് നേടിയ ക്യാപ്റ്റൻ ഷണക എന്നിവരാണ് ശ്രീലങ്കയെ മികച്ച സ്കോറിൽ എത്തിച്ചത്.
മത്സത്തിലെ വിജയത്തോടെ ടി20 പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.