ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 യിൽ മികച്ച പ്രകടമാണ് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 56 പന്തിൽ 89 റൺസ് നേടിയാണ് താരം പുറത്തായത്. എന്നാൽ ഈ പ്രകടനം കൊണ്ട് ഇഷാൻ കിഷനെ വിലയിരുത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. വെസ്റ്റിഡീസിനെതിരായ പരമ്പരയിൽ നിന്നും വ്യതസ്തമായി ബാറ്റിങിന് അനുയോജ്യമായ പിച്ചായിരുന്നു ഈ മത്സരത്തിലേതെന്നും സ്ഥിരത പുലർത്തിയാൽ മാത്രമേ ലോകകപ്പ് ടീമിൽ താരത്തെ പരിഗണിക്കൂവെന്നും ഗവാസ്കർ പറഞ്ഞു.
വെസ്റ്റിഡീൻസിനെതിരായ പരമ്പരയിൽ മോശം പ്രകടമാണ് ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. 3 മത്സരങ്ങളിൽ നിന്നും 85.54 ശരാശരിയിൽ 71 റൺസ് മാത്രമാണ് താരം നേടിയത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ മികവ് പുറത്തെടുത്ത താരം മികച്ച പ്രകടനത്തോടെ പ്ലേയർ ഓഫ് ദി മാച്ചും നേടിയിരുന്നു.
” തീർച്ചയായും ഇന്നവൻ ബാറ്റ് ചെയ്തരീതി ഒരു സൂചന നൽകുന്നുണ്ട്. എന്നാൽ ഇത് ആദ്യ കളി മാത്രമാണ്. വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സരങ്ങളിലും നന്നായി ബാറ്റ് ചെയ്യുവാൻ അവന് സാധിച്ചില്ല. ആ മത്സരങ്ങൾ നടന്ന പിച്ചിലെ പേസും ബൗൺസുമെല്ലാം വ്യത്യസ്തമായിരുന്നു. ”
” ഇവിടെ ബൗൺസ് അവൻ്റെ ഷോൾഡറിന് താഴെയായിരുന്നു. അതവന് ബാറ്റിങ് സുഗുമമാക്കി. ഞാൻ അവൻ്റെ ഇനിങ്സിനെ കുറച്ചുകാണുകയല്ല. അവൻ കളിച്ച ചില ഡ്രൈവുകളും പുൾ ഷോട്ടുകളും ഗംഭീരമായിരുന്നു. പക്ഷേ ഇത് ഒരു ഇന്നിങ്സ് മാത്രമാണ്, സ്ഥിരതയ്ക്കായി നമുക്ക് കാത്തിരിക്കാം, ഒന്നു രണ്ട് മത്സരങ്ങൾ കൂടെ കഴിയട്ടെ ” സുനിൽ ഗവാസ്കർ പറഞ്ഞു.
” സ്ഥിരത പുലർത്താൻ സാധിച്ചാൽ ഇതാണ് നമുക്ക് വേണ്ട പ്ലേയറെന്ന് പറയാനാകും. കാരണം മൂന്ന് കാര്യങ്ങൾ അവനിൽ നിന്നും ലഭിക്കും, അവനൊരു വിക്കറ്റ് കീപ്പറാണ്, ഇടം കയ്യൻ ബാറ്റ്സ്മാനാണ്, കൂടാതെ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാനും അഞ്ചാമമായും ആറാമനായും ഇറങ്ങി ഫിനിഷ് ചെയ്യാനും അവന് സാധിക്കും. ” സുനിൽ ഗവാസ്കർ കൂട്ടിച്ചേർത്തു.