Skip to content

ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ആദ്യ ടി20 യിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 200 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ.

( Picture Source : BCCI )

വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടപെട്ടിരുന്നു. ഓപ്പണർ നിസംകയെ ആദ്യ പന്തിൽ തന്നെ ഭുവനേശ്വർ കുമാറാണ് വീഴ്ത്തിയത്. 47 പന്തിൽ 53 റൺസ് നേടിയ അസലങ്ക മാത്രമാണ് ശ്രീലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ട് വിക്കറ്റ് വീതവും യുസ്വെന്ദ്ര ചഹാൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും യുവതാരം ഇഷാൻ കിഷനും നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 111 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മ 32 പന്തിൽ 44 റൺസ് നേടി പുറത്തായപ്പോൾ 30 പന്തിൽ ഫിഫ്റ്റി നേടിയ ഇഷാൻ കിഷൻ 56 പന്തിൽ 10 ഫോറും 3 സിക്സുമടക്കം 89 റൺസ് നേടി പുറത്തായി.

( Picture Source : BCCI )

ഇരുവർക്കും ശേഷം ശ്രേയസ് അയ്യർ മെല്ലെയാണ് തുടങ്ങിതെങ്കിലും അവസാന ഓവറുകളിൽ താരം തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 200 നടുത്തെത്തി. 28 പന്തിൽ പുറത്താകാതെ 5 ഫോറും 2 സിക്സുമടക്കം 57 റൺസ് ശ്രേയസ് അയ്യർ നേടി. പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും സഞ്ജു സാംസണ് ബാറ്റ് ചെയ്യുവാൻ അവസരം ലഭിച്ചില്ല. മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 ന് മുൻപിലെത്തി.

( Picture Source : BCCI )