ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കിയതിന് പുറകെ തനിക്കെതിരെയുള്ള വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ വെളിപ്പെടുത്തലുകൾ തന്നെ വേദനപ്പിച്ചില്ലെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് പുറകെ തന്നെ ഇനി ഇന്ത്യൻ ടീമിൽ പരിഗണിക്കുകയില്ലെന്നും വിരമിക്കലിനെ കുറിച്ച് ചിന്തിക്കാൻ രാഹുൽ ദ്രാവിഡ് നിർദ്ദേശിച്ചുവെന്നും വൃദ്ധിമാൻ സാഹ വെളിപ്പെടുത്തിയിരുന്നു.
വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് വൃദ്ധിമാൻ സാഹയുടെ വെളിപ്പെുത്തലുകളോട് രാഹുൽ ദ്രാവിഡ് പ്രതികരിച്ചത്.
” അവൻ്റെ വാക്കുകളിൽ എനിക്കൊരു വിഷമവുമില്ല. വൃദ്ധിമാൻ സാഹയോടും ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയുള്ള അവൻ്റെ നേട്ടങ്ങളോടും സംഭാവനകളോടും എനിക്ക് വളരെയികം ബഹുമാനമുണ്ട്. അതിൽ നിന്നാണ് അവനുമായുള്ള സംഭാഷണം ഉടലെടുത്തത്. അവൻ സത്യസന്ധതയും വ്യക്തതയും അർഹിക്കുന്നു. മാധ്യമങ്ങളിലൂടെ ഇക്കാര്യങ്ങൾ അവൻ വായിച്ചറിയാൻ ഞാൻ ആഗ്രഹിച്ചില്ല. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.
” ഇത് ഞാൻ കളിക്കാരുമായി നടത്തുന്ന സംഭാഷണങ്ങളാണ്. ഞാൻ നൽകുന്ന എല്ലാ സന്ദേശങ്ങളും കളിക്കാർക്ക് ഇഷ്ടപെടുമെന്നോ അവർ അതിനോട് യോജിക്കുമെന്നോ ഞാൻ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ എനിക്കൊരു വിഷമവുമില്ല. ഇപ്പോഴും ഒരു പ്ലേയിങ് ഇലവൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് ഞാനോ രോഹിത് ശർമ്മയോ കളിക്കാത്ത താരങ്ങളുമായി സംസാരിക്കും. കളിക്കാർ ചിലപ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. എൻ്റെ ടീം വ്യക്തതയും സത്യസന്ധതയും അർഹിക്കുന്നുവെന്ന് തോന്നി, അതാണ് ഞാൻ അറിയിക്കാൻ ശ്രമിച്ചത്. “
” ഈ വർഷം മൂന്ന് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ഞങ്ങൾക്കുള്ളത്. റിഷഭ് പന്ത് ടീമിൽ സ്ഥാനം ഉറപ്പിച്ചതോടെ ഒരു പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെ വളർത്തിയെടുക്കാൻ ഞങ്ങൾ നോക്കുകയാണ്. ഇത് സാഹയോടുള്ള എൻ്റെ ബഹുമാനത്തെയോ ടീമിന് വേണ്ടിയുള്ള അവൻ്റെ സംഭാവനകളെയോ മാറ്റുന്നില്ല. ” രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.
” എനിക്ക് ഏറ്റവും എളുപ്പം ഈ സംഭാഷണങ്ങൾ നടത്താതിരിക്കുകവെന്നതാണ്. പക്ഷേ ഞാൻ അങ്ങനെയല്ല. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇതെല്ലാം മുൻകൂട്ടി അവനോട് പറയാൻ കഴിഞ്ഞുവെന്ന വസ്തുത അവർ മാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.