വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനെ സാധിച്ചുള്ളൂ. 8 റൺസിൻ്റെ ആവേശവിജയത്തോടെ വിജയത്തോടെ ടി20 പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി.
187 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് വേണ്ടി 41 പന്തിൽ 5 ഫോറും മൂന്ന് സിക്സുമടക്കം 62 റൺസ് നേടിയ നിക്കോളസ് പൂറനും 36 പന്തിൽ 4 ഫോറും അഞ്ച് സിക്സുമടക്കം പുറത്താകാതെ 68 റൺസ് നേടിയ റോവ്മാൻ പോവലും മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, യുസ്വെന്ദ്ര ചഹാൽ, രവി ബിഷ്നോയ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. അവസാന രണ്ടോവറിൽ 29 റൺസ് വേണമെന്നിരിക്കെ പത്തൊമ്പതാം നാല് റൺ നേടി ഒരു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെയും റിഷഭ് പന്തിൻ്റെയും അർധസെഞ്ചുറി മികവിലാണ് മികച്ച സ്കോർ നേടിയത്. വിരാട് കോഹ്ലി 41 പന്തിൽ 52 റൺസ് നേടിയപ്പോൾ റിഷഭ് പന്ത് 28 പന്തിൽ 52 റൺസ് നേടി. 18 പന്തിൽ 33 റൺസ് നേടിയ വെങ്കടേഷ് അയ്യർ ഇരുവർക്കുമൊപ്പം മികച്ച പ്രകടനം പുറത്തെടുത്തു.
വെസ്റ്റിഡീസിന് വേണ്ടി നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ റോസ്റ്റൻ ചേസ് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഫെബ്രുവരി 20 നാണ് പരമ്പരയിലെ അവസാന മത്സരം.