മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിരാട് കോഹ്ലി പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ കോഹ്ലി ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.
41 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം 52 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. അന്താരാഷ്ട്ര ടി20യിലെ കോഹ്ലിയുടെ 30 ആം ഫിഫ്റ്റിയാണിത്. ഇതോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ തവണ 50 + സ്കോർ നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം കോഹ്ലിയെത്തി.
അന്താരാഷ്ട്ര ടി20 യിൽ 121 മത്സരങ്ങളിൽ നിന്നും 26 ഫിഫ്റ്റിയും 4 സെഞ്ചുറിയുമടക്കം 30 തവണ 50+ സ്കോർ രോഹിത് ശർമ്മ നേടിയിട്ടുണ്ട്. മറുഭാഗത്ത് 97 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി 30 തവണ 50 + സ്കോർ നേടിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ കോഹ്ലിയുടെയും പന്തിൻ്റെയും വെങ്കടേഷ് അയ്യരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. കോഹ്ലി 52 റൺസ് നേടിയപ്പോൾ റിഷഭ് പന്ത് 28 പന്തിൽ പുറത്താകാതെ ഏഴ് ഫോറും ഒരു സിക്സുമടക്കം 52 റൺസും വെങ്കടേഷ് അയ്യർ 18 പന്തിൽ 33 റൺസും നേടി.