രണ്ടാം ടി20യിലെ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പമെത്തി വിരാട് കോഹ്ലി
മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിരാട് കോഹ്ലി പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ കോഹ്ലി ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.

41 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം 52 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. അന്താരാഷ്ട്ര ടി20യിലെ കോഹ്ലിയുടെ 30 ആം ഫിഫ്റ്റിയാണിത്. ഇതോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ തവണ 50 + സ്കോർ നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം കോഹ്ലിയെത്തി.

അന്താരാഷ്ട്ര ടി20 യിൽ 121 മത്സരങ്ങളിൽ നിന്നും 26 ഫിഫ്റ്റിയും 4 സെഞ്ചുറിയുമടക്കം 30 തവണ 50+ സ്കോർ രോഹിത് ശർമ്മ നേടിയിട്ടുണ്ട്. മറുഭാഗത്ത് 97 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി 30 തവണ 50 + സ്കോർ നേടിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ കോഹ്ലിയുടെയും പന്തിൻ്റെയും വെങ്കടേഷ് അയ്യരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. കോഹ്ലി 52 റൺസ് നേടിയപ്പോൾ റിഷഭ് പന്ത് 28 പന്തിൽ പുറത്താകാതെ ഏഴ് ഫോറും ഒരു സിക്സുമടക്കം 52 റൺസും വെങ്കടേഷ് അയ്യർ 18 പന്തിൽ 33 റൺസും നേടി.
