ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഡെലിവറിയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 യിൽ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ വൈഡ് ബോൾ എറിഞ്ഞത്.
ശ്രീലങ്കൻ ഇന്നിങ്സിലെ 18 ആം ഓവറിലാണ് ഈ മോശം ഡെലിവറി പിറന്നത്. ശ്രീലങ്കൻ ബാറ്റ്സ്മാൻ ഷണകയ്ക്കെതിരെ സ്ലോ ബോൾ എറിയുവാൻ ശ്രമിക്കവെ പന്ത് സ്‌റ്റാർക്കിൻ്റെ കയ്യിൽ നിന്നും വഴുതിപോവുകയും വിക്കറ്റ് കീപ്പർ മാത്യൂ വേഡിനെയും മറികടന്ന് ബൗണ്ടറി കടക്കുകയും ചെയ്തു. പിന്നാലെ അമ്പയർ നോ ബോൾ വിധിക്കുകയും ചെയ്തു. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വൈഡായ ഡെലിവറികളിൽ ഒന്നാണിത്. ഏകദേശം മൂന്ന് മീറ്റർ ഉയരത്തിലാണ് സ്റ്റാർക്ക് പന്തെറിഞ്ഞത്.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഡെലിവറിയെന്നാണ് കമന്റെറ്ററും മുൻ ഓസ്ട്രേലിയൻ താരവുമായ ബ്രാഡ് ഹോഡ്ജ് സ്റ്റാർക്കിൻ്റെ വമ്പൻ നോ ബോളിനെ വിശേഷിപ്പിച്ചത്.
വീഡിയോ ;
A wild wide No Ball by Mitchell Starc. #AUSvSL pic.twitter.com/oToVXofVmp
— Mufaddal Vohra (@mufaddal_vohra) February 15, 2022
മത്സരത്തിൽ ഓസ്ട്രേലിയ 6 വിക്കറ്റിന് വിജയിക്കുകയും പരമ്പര 3-0 ന് സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയർത്തിയ 122 റൺസിൻ്റെ വിജയലക്ഷ്യം 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 36 പന്തിൽ 35 റൺസും ഗ്ലെൻ മാക്സ്വെൽ 26 പന്തിൽ 39 റൺസും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ നാലോവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കെയ്ൻ റിച്ചാർഡ്സനാണ് കുറഞ്ഞ സ്കോറിൽ ചുരുക്കികെട്ടിയത്. ജോഷ് ഹേസൽവുഡ്, ഗ്ലെൻ മാക്സ്വെൽ, ആഷ്ടൻ അഗർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.