ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം. സൂപ്പറോവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആതിഥേയർ ശ്രീലങ്കയുടെ പരാജയപെടുത്തിയത്. ജോഷ് ഹേസൽവുഡിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് സൂപ്പറോവരിൽ ഓസ്ട്രേലിയ വിജയം നേടിയത്.
സൂപ്പറോവരിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ജോഷ് ഹേസൽവുഡിനെതിരെ 5 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 6 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ മാക്സ്വെല്ലും സ്റ്റോയിനിസും വെറും മൂന്ന് പന്തിൽ ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചു. ഹസരങ്കയാണ് ശ്രീലങ്കയ്ക്ക് വേണ്ടി സൂപ്പറോവർ എറിഞ്ഞത്.
165 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഒരു ഘട്ടത്തിൽ 115 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ശ്രീലങ്ക മത്സരത്തിൽ തിരിച്ചെത്തിയത്. അവസാന മൂന്നോവറിൽ 46 റൺസ് വേണമെന്നിരിക്കെ 45 റൺസ് നേടുവാൻ ശ്രീലങ്കയ്ക്ക് സാധിച്ചു. അവസാന പന്തിൽ 5 റൺസ് വേണമെന്നിരിക്കെ ഫോർ നേടി ചമീര മത്സരം ടൈയാക്കുകയായിരുന്നു. 53 പന്തിൽ 73 റൺസ് നേടിയ നിസങ്കയും 19 പന്തിൽ 34 റൺസ് നേടിയ ദാസുൻ ഷണകയുമാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്.
ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 32 പന്തിൽ 48 റൺസ് നേടിയ യുവതാരം ജോഷ് ഇംഗ്ലീസിൻ്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 164 റൺസ് നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ചമീര, ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മത്സരത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 2-0 ന് മുൻപിലെത്തി.