ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പ്രത്യേക അതിഥികളായി അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരം വീക്ഷിക്കാൻ ഇന്ത്യയ്ക്ക് അഞ്ചാം അണ്ടർ 19 ലോകകപ്പ് നേടികൊടുത്ത യുവനിരയെത്തിയത്.
ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. ദക്ഷിണാഫ്രിക്ക, അയർലൻഡ്, ഉഗാണ്ട, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളെ പരാജയപെടുത്തി തോൽവിയറിയാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയതും തുടർന്ന് ഇംഗ്ലണ്ടിനെ തകർത്തുകൊണ്ട് അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടം നേടിയത്.
ഫൈനലിലെ വിജയത്തിന് പുറകെ ഓരോ കളിക്കാരനും 40 ലക്ഷം രൂപ വീതവും സ്റ്റാഫ് മെമ്പർമാർക്ക് 25 ലക്ഷം രൂപ വീതവും റിവാർഡായി നൽകുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
വീഡിയോ ;
The winners of #U19WC2022🏆 are here👏pic.twitter.com/HuDYYeqcew
— CricTracker (@Cricketracker) February 9, 2022
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടി. തുടക്കത്തിൽ തന്നെ മുൻനിര ബാറ്റ്സ്മാന്മാരെ നഷ്ടപെട്ട ഇന്ത്യയെ 48 പന്തിൽ 49 റൺസ് നേടിയ കെ എൽ രാഹുൽ, 83 പന്തിൽ 64 റൺസ് നേടിയ സൂര്യകുമാർ യാദവ് എന്നിവരാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. വാഷിങ്ടൺ സുന്ദർ 24 റൺസും ദീപക് ഹൂഡ 25 പന്തിൽ 29 റൺസും നേടി. രോഹിത് ശർമ്മയ്ക്കൊപ്പം റിഷഭ് പന്താണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്തത്. രോഹിത് ശർമ്മ 8 പന്തിൽ 5 റൺ നേടി പുറത്തായപ്പോൾ റിഷഭ് പന്തിന് 18 റൺസ് നേടുവാനെ സാധിച്ചുള്ളൂ.