പാകിസ്ഥാൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അടുത്ത മാസമാണ് ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം ആരംഭിക്കുന്നത്. നീണ്ട 24 വർഷങ്ങൾക്ക് ശേഷമുള്ള ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനമാണിത്. ഇതിനുമുൻപ് 1998 ലാണ് ഓസ്ട്രേലിയ അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. ചില താരങ്ങൾ പിന്മാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ആഷസ് പരമ്പര കളിച്ച ആരും തന്നെ പര്യടനത്തിൽ നിന്നും പിൻമാറിയില്ല.
കോവിഡിന് ശേഷമുള്ള ഓസ്ട്രേലിയയുടെ ആദ്യ ഓവർസീസ് ടെസ്റ്റ് ടൂർ കൂടിയാണിത്. ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ആഷസ് പരമ്പരയ്‌ക്ക് ശേഷം ഓസ്ട്രേലിയ വിദേശത്ത് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കൻ പര്യടനവും ബംഗ്ലാദേശ് പര്യടനവും കോവിഡ് പ്രതിസന്ധി മൂലം നേരത്തേ ഓസ്ട്രേലിയ ഉപേക്ഷിച്ചിരുന്നു.
പാറ്റ് കമ്മിൻസാണ് ടീമിനെ നയിക്കുന്നത്, സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ. സ്പിന്നർ ആഷ്ടൻ അഗർ അഞ്ച് വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയപ്പോൾ തകർപ്പൻ ഫോമിലുളള ഓൾ റൗണ്ടർ മിച്ചൽ മാർഷിനെയും യുവ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീസിനെയും ഓസ്ട്രേലിയ ടീമിൽ ഉൾപെടുത്തി.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം
പാറ്റ് കമ്മിൻസ് (c), ആഷ്ടൺ അഗർ, സ്കോട്ട് ബോളൻഡ്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷെയ്ൻ, നേഥൻ ലയൺ, മിച്ചൽ മാർഷ്, മൈക്കൽ നെസർ, സ്റ്റീവ് സ്മിത്ത് (vc) , മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ.
മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവുമാണ് പര്യടനത്തിലുള്ളത്. മാർച്ച് നാലിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മാർച്ച് 29 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ലിമിറ്റഡ് ഓവർ ടീമിനെ വരും ദിവസങ്ങളിൽ ഓസ്ട്രേലിയ പ്രഖ്യാപിക്കും.