Skip to content

രോഹിതിന്റെ കൂറ്റൻ പുൾ ഷോട്ടിൽ കണ്ണുതള്ളി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡ് – വീഡിയോ

നെഞ്ചിനുനേരെ പാഞ്ഞുവരുന്ന എതിർ ടീം ബൗളർമാരുടെ ബൗൺസറുകൾ മനോഹരമായ ഒരു പുൾ ഷോട്ടിലൂടെ ബൗണ്ടറിയിൽ കടത്തുന്നത് രോഹിത് ശർമ എന്ന ബാറ്റ്സ്മാൻ നൽകുന്ന ഏറ്റവും മികച്ച കാഴ്ചകളിൽ ഒന്നാണ്. ആരാധകർക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചകളിൽ ഒന്നാണത്. വെസ്റ്റ് ഇൻഡീസിനെതിരെ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ആരാധകർക്ക് ഈ കാഴ്ച്ച വിരുന്ന് നൽകാൻ രോഹിത് മറന്നില്ല. ഇത്തവണ രോഹിതിന്റെ സിക്സിൽ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡിന്റെ കണ്ണുവരെ തള്ളിപോയി.

177 വിജയലക്ഷ്യവുമായി ബാറ്റിങ് ചെയ്യുന്നതിനിടെ ഇന്നിങ്സിന്റെ 10 ഓവറിൽ റോച്ചിനെതിരെയായിരുന്നു രോഹിത് മനോഹരമായ പുൾ ഷോട്ട് സിക്സുമായി എത്തിയത്. അഞ്ചാം പന്തിൽ രോഹിതിന് നേരെ ബൗൺസറുമായി റോച്ച് എത്തുകയായിരുന്നു. ലാഘവത്തോടെ അത് ബൗണ്ടറിയിലേക്ക് അതിവേഗത്തിൽ രോഹിത് പറത്തുകയും ചെയ്തു. 80 മീറ്റർ സിക്‌സായിരുന്നത്. ഇതിനിടെ രോഹിതിന്റെ സിക്സിൽ ആശ്ചര്യപ്പെടുന്ന പൊള്ളാർഡിന്റെ മുഖഭാവങ്ങൾ ക്യാമറയിൽ കുടുങ്ങുകയും ചെയ്തു.

ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആറ് വിക്കറ്റിനാണ് വിന്‍ഡീസിനെ ഇന്ത്യ തോല്‍പിച്ചത്.
മത്സരത്തിലുടനീളം ഇന്ത്യന്‍ മേധാവിത്വമായിരുന്നു. കാര്യമായ വെല്ലുവിളികളുയര്‍ത്താന്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ക്കോ, ബൗളര്‍മാര്‍ക്കോ ആയില്ല. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: വെസ്റ്റ് ഇന്‍ഡീസ്: 176(43.5 ഓവര്‍) ഇന്ത്യ: 178-4(28 ഓവര്‍)
177 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും ഇശന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ച്വറി നേടി.

ഇഷന്‍ കിഷന് (28)രോഹിതിന് പിന്തുണ കൊടുക്കേണ്ട ചുമതലയേയുണ്ടായിരുന്നുള്ളൂ. ആദ്യ വിക്കറ്റില്‍ തന്നെ 84 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ കിഷന്‍ മടങ്ങിയതിന് പിന്നാലെ കോഹ്‌ലിയും(8) റിഷബ് പന്തും(11) അടുത്ത് അടുത്ത് പുറത്തായത് ആശങ്ക പടര്‍ത്തിയെങ്കിലും സൂര്യകുമാര്‍ യാദവും(34) ദീപക് ഹൂഡയും(26) ചേര്‍ന്ന് കാര്യമായ പരിക്കുകളില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ, വെസ്റ്റ്‌ഇന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. ഒരു ഘട്ടത്തില്‍ 79ന് ഏഴ് എന്ന ദയനീയ നിലയിലായിരുന്നു വിന്‍ഡീസ്. സിറാജ് തുടങ്ങിവെച്ച വിക്കറ്റ് വേട്ട സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറും കൂടി ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ ചഹല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.