Skip to content

അണ്ടർ19 ലോക്കക്കപ്പ് മത്സരത്തിനിടെ ഭൂമികുലുക്കം! പിന്നാലെ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

വെസ്റ്റ് ഇൻഡീസിൽ നടന്നുകൊണ്ടിരിക്കുന്ന അണ്ടർ 19 ലോകക്കപ്പിനിടെ ക്രിക്കറ്റ് ആരാധകരെ ഭീതിയിലാക്കി ഭൂമികുലുക്കം. അഫ്ഗാനിസ്ഥാൻ – സിംബാവേ തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ ഭൂമികുലുക്കം. സിംബാവേ ഇന്നിങ്സിന്റെ ആറാം ഓവറിൽ കുലുങ്ങുന്നത് തത്സമയ സംപ്രേഷണത്തിലൂടെ കാണാമായിരുന്നു. 20 സെക്കന്റുകൾ നീണ്ടു നിന്ന ഭൂമികുലുക്കമായിരുന്നു.

ആറാം ഓവറിലെ അഞ്ചാം പന്ത് എറിയാൻ ഒരുങ്ങുന്നതിനിടെയാണ് ഈ സംഭവം. ഇതൊന്നും വകവെയ്ക്കാതെ ബൗളിങ് തുടരുന്നതും വീഡിയോയിൽ കാണാം. പിന്നാലെ കമെന്റർമാരാണ് ഭൂമികുലുക്കമാണെന്ന് മനസ്സിലാക്കിയത്. ഭൂമികുലുക്കത്തിൽ ക്യാമറ ചലിച്ചതിനാൽ ദൃശ്യങ്ങളിൽ ഈ മാറ്റം വ്യക്തമായി കാണാം.

ഭൂമികുലുക്കം ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും ട്രെയിൻ പോകുമ്പോഴുള്ള അവസ്ഥയായിരുന്നുവെന്നും  ഒരു കമെന്റർ പറയുന്നുണ്ട്. ഭൂമികുലുക്കത്തിൽ അപകടങ്ങളോ നാശനഷ്ട്ടങ്ങളോ സംഭവിച്ചിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കളി തുടരുകയായിരുന്നു. 5.1 മാഗ്നിറ്റ്യുഡ് ഭൂമികുലുക്കമായിരുന്നു.

അതേസമയം അണ്ടർ 19 ലോകക്കപ്പ് ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടുമാണ് പോരാടുക. അഫ്ഗാനിസ്ഥാനെ 15 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചപ്പോൾ, ഇന്ത്യ ഓസ്‌ട്രേലിയ 96 റൺസിന് തോൽപ്പിച്ചായിരുന്നു ഫൈനൽ പ്രവേശനം നടത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 291 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 41.5 ഓവറിൽ 194 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

ഇന്ത്യയ്ക്ക് വേണ്ടി വിക്കി ഓസ്റ്റ്വാൽ മൂന്ന് വിക്കറ്റും രവി കുമാർ, നിഷാന്ത് സന്ധു എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. 66 പന്തിൽ 51 റൺസ് നേടിയ ലച്ലൻ ഷാ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 110 പന്തിൽ 110 റൺസ് നേടിയ യാഷ് ദുൾ, 108 പന്തിൽ 94 റൺസ് നേടിയ ഷൈക് റഷീദ് എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്. 37 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപെട്ട ശേഷം മൂന്നാം വിക്കറ്റിൽ 204 റൺസ് ഇരുവരും കൂട്ടിചേർത്തിരുന്നു. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ 5 വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചത്.