ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ. കേപ് ടൗണിൽ നടന്ന മത്സരത്തിൽ നാല് റൺസിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപെടുത്തിയത്.മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.2 ഓവറിൽ 283 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ദക്ഷിണാഫ്രിക്ക തൂത്തുവാരി.
223 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ ജസ്പ്രീത് ബുംറയ്ക്കൊപ്പം എട്ടാം വിക്കറ്റിൽ 55 റൺസ് കൂട്ടിചേർത്തുകൊണ്ട് ദീപക് ചഹാർ മത്സരത്തിൽ തിരിച്ചെത്തുവെങ്കിലും വിജയലക്ഷ്യത്തിന് 10 റൺസ് അകലെ ദീപക് ചഹാർ പുറത്തായതോടെ ഇന്ത്യ മത്സരം കൈവിടുകയായിരുന്നു. 34 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 54 റൺസ് നേടിയാണ് ദീപക് ചഹാർ പുറത്തായത്.
തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ നഷ്ട്ടപെട്ട ഇന്ത്യയെ രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്ത ശിഖാർ ധവാനും വിരാട് കോഹ്ലിയുമാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. എന്നാൽ ആദ്യ മത്സരത്തിലെന്ന പോലെ കൂട്ടുകെട്ട് തുടർന്നുപോകുവാൻ ഇരുവർക്കും സാധിച്ചില്ല. ശിഖാർ ധവാൻ 73 പന്തിൽ 61 റൺസും വിരാട് കോഹ്ലി 84 പന്തിൽ 65 റൺസും നേടി പുറത്തായി. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടിയ റിഷഭ് പന്ത് ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ 34 പന്തിൽ 26 റൺസ് നേടി പുറത്തായ ശ്രേയസ് അയ്യർ വീണ്ടും നിരാശപെടുത്തിയപ്പോൾ സൂര്യകുമാർ യാദവ് 32 പന്തിൽ 39 റൺസ് നേടി പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ക്വിൻ്റൻ ഡീകോക്കിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. തൻ്റെ പതിനേഴാം ഏകദിന സെഞ്ചുറി നേടിയ ഡീകോക്ക് 130 പന്തിൽ 12 ഫോറും 2 സിക്സുമടക്കം 124 റൺസ് നേടിയാണ് പുറത്തായത്. റാസി വാൻഡർ ഡസൻ 59 പന്തിൽ 52 റൺസും ഡേവിഡ് മില്ലർ 38 പന്തിൽ 39 റൺസും നേടി.
ഇന്ത്യയ്ക്ക് വേണ്ടി പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റും ദീപക് ചഹാർ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും യുസ്വെന്ദ്ര ചഹാൽ നേടി.