ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. ഏഴ് വിക്കറ്റിനാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 288 റൺസിൻ്റെ വിജലക്ഷ്യം 48.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു.
108 പന്തിൽ 91 റൺസ് നേടിയ മലാനും 66 പന്തിൽ 78 റൺസ് നേടിയ ഡീകോക്കുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായസ വിജയം സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 132 റൺസ് കൂട്ടിചേർത്തു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാവുമ 35 റൺസ് നേടി പുറത്തായപ്പോൾ ഐയ്ഡൻ മാർക്രം 41 പന്തിൽ 37 റൺസും റാസി വാൻഡർ ഡസൻ 38 പന്തിൽ 37 റൺസും നേടി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, യുസ്വെന്ദ്ര ചഹാൽ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 71 പന്തിൽ 85 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, 38 പന്തിൽ 40 റൺസ് നേടിയ ഷാർദുൽ താക്കൂർ, 79 പന്തിൽ 55 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. രവിചന്ദ്രൻ അശ്വിൻ 24 പന്തിൽ പുറത്താകാതെ 25 റൺസ് നേടി. വിരാട് കോഹ്ലിയ്ക്ക് റൺസൊന്നും നേടുവാൻ സാധിച്ചില്ല. ശ്രേയസ് അയ്യർ 11 റൺസ് മാത്രം നേടി പുറത്തായപ്പോൾ വെങ്കടേഷ് അയ്യർ 22 റൺസ് നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷംസി 9 ഓവറിൽ 57 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി.
വിജയത്തോടെ ഏകദിന പരമ്പരയും ആതിഥേയരായ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. നേരത്തേ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-1 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു.