ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗിൽ അരങ്ങേറ്റം കുറിച്ച് മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് നയിക്കുന്ന മെൽബൺ റെനഗേഡ്സിന് ബേണ്ടി ഹോബാർട് ഹറികെയ്ൻസിനെതിരായ മത്സരത്തിലാണ് ഉന്മുക്ത് ചന്ദ് അരങ്ങേറ്റം കുറിച്ചത്. ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഉന്മുക്ത് ചന്ദ്. സീസണിൽ വൈകിലഭിച്ച മുതലാക്കുവാൻ ചന്ദിന് സാധിച്ചില്ല.
നേരത്തേ അമേരിക്കയിൽ കളിക്കുവാനായി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും ചന്ദ് വിരമിച്ചിരുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചുകൊണ്ട് അമേരിക്കയിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെയാണ് താരത്തെ മെൽബൺ റെനഗേഡ്സ് ടീമിലെത്തിച്ചത്.
മത്സരത്തിൽ 6 റൺസിന് മെൽബൺ റെനഗേഡ്സ് പരാജയപെട്ടു. ഹോബാർട്ട് ഹറികെയ്ൻസ് ഉയർത്തിയ 183 റൺസിൻ്റെ വിജലക്ഷ്യം പിന്തുടർന്ന റെനഗേഡ്സിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 52 പന്തിൽ 6 ഫോറും നാല് സിക്സുമടക്കം 75 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 38 പന്തിൽ 51 റൺസ് നേടിയ ഷോൺ മാർഷും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. നാലാമാനായി ക്രീസിലെത്തിയ ഉന്മുക്ത് ചന്ദിന് 8 പന്തിൽ 6 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.
സീസണിലെ പതിമൂന്നാം മത്സരത്തിലാണ് ചന്ദിന് റെനഗേഡ്സ് അവസരം നൽകിയത്. ആദ്യ മത്സരത്തിൽ അവസരം ലഭിക്കാത്തതിനെതിരെ വെക്കേഷൻ പോലെയാണ് തോന്നുന്നതെന്ന് ട്വിറ്ററിൽ കുറിച്ചുകൊണ്ട് ചന്ദ് പരസ്യമായി ടീമിനെതിരെ എതിർപ്പ് പ്രകടപ്പിച്ചിരുന്നു.