Skip to content

സ്റ്റംപ് തെറിപ്പിച്ച് ജാൻസെൻ എതിരെയുള്ള പക വീട്ടി ബുംറ ; ആക്രോശിച്ച് കോഹ്ലിയും – വീഡിയോ

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക  പൊരുതുന്നു. രണ്ടാം ദിനം ചായയ്ക്ക് പിരിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്ക 7ന് 176 എന്ന നിലയിലാണ്. 63ആം ഓവറിലെ രണ്ടാം പന്തിൽ ജാൻസെനെ ബുംറ പുറത്താക്കിയതോടെ ചായയ്ക്ക് പിരിയുകയായിരുന്നു. 70 റൺസുമായി കീഗൻ പിറ്റേഴ്സൻ ക്രീസിലുണ്ട്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലെ സ്കോറായ 223ന് ഒപ്പമെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 3 വിക്കറ്റ് ശേഷിക്കെ 47 റൺസ് കൂടി നേടണം.

ജോഹനാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ തനിക്കെതിരെ ബൗണ്സർ ആക്രമണം നടത്തിയ ജാൻസനെ സ്റ്റംപ് തെറിപ്പിച്ച് പുറത്താക്കി കൊണ്ടായിരുന്നു ബുംറ ഇന്ത്യയ്ക്ക് 7ആം വിക്കറ്റ് സമ്മാനിച്ചത്. രണ്ടാം മത്സരത്തിനിടെ ജാൻസെനും ബുംറയയും വാക്ക്പോരിൽ ഏർപ്പെട്ടിരുന്നു. മൂന്നാം ടെസ്റ്റിൽ വിക്കറ്റ് നേടി തുറിച്ച നോട്ടവും നൽകി കൊണ്ടായിരുന്നു ബുംറ അതിന് പകരം വീട്ടിയത്.

ഒന്നിന് 17 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ആരംഭിച്ചത്. എയ്ഡന്‍ മാര്‍ക്രമിനെയാണ് (8)  ആദ്യം നഷ്ടമായത്. രണ്ടാം പന്തിൽ  ബുംറയ്ക്ക്  വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. നൈറ്റ്‌വാച്ച്‌മാനായി ക്രിസീലുണ്ടായിരുന്ന കേശവ് മഹാരാജ് (25) തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി പൂര്‍ത്തിയാക്കി മടങ്ങി. ഉമേഷ് യാദവിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

കീഗൻ പിറ്റേഴ്സന്റെ ഡസനുമായും ബാവുമയുമായുള്ള കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന്‌ രക്ഷിച്ചത്. നാലാം വിക്കറ്റ് പിറ്റേഴ്സനും ഡസനും ചേർന്ന് 67 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ വന്ന ബാവുമയെയും കൂട്ടുപിടിച്ച് പിറ്റേഴ്സൻ 47 റൺസ് കൂടി സ്‌കോർ ബോർഡിൽ ചേർത്തു. ഡസൻ 21 റൺസും ബാവുമ 28 റൺസും നേടിയാണ് പുറത്തയത്.
നേരെത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 223 റൺസ് നേടി പുറത്തായി. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ ഇന്ത്യ നേടിയത്.

https://twitter.com/wrogn_/status/1481252944284889088?t=bIDRGpnHQwzhRHj-BYjBDQ&s=19

 

https://twitter.com/Vote4Didi/status/1481254732937429003?t=ivi1W51lDnCVLdtR_tjHXA&s=19

 

201 പന്തിൽ 79 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. 12 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യൻ ക്യാപ്റ്റനെ കഗിസോ റബാഡയാണ് പുറത്താക്കിയത്. ചേതേശ്വർ പുജാര 77 പന്തിൽ 43 റൺസ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ 12 പന്തിൽ 9 റൺസ് മാത്രം നേടിയ അജിങ്ക്യ രഹാനെ വീണ്ടും നിരാശപെടുത്തി.