സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അഞ്ചാം നമ്പർ ബാറ്റ്സ്മാനായി ആരെ ടീമിൽ ഉൾപെടുത്തണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. വർഷങ്ങളായി അജിങ്ക്യ രഹാനെയാണ് വിദേശത്തും ഹോമിലും ഇന്ത്യയുടെ അഞ്ചാം നമ്പർ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ മോശം ഫോം ന്യൂസിലാൻഡിനെതിരായ പരമ്പരയിലും തുടർന്നതോടെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നുമടക്കം രഹാനെയെ ബിസിസിഐ ഒഴിവാക്കിയിരുന്നു. മറുഭാഗത്ത് ന്യൂസിലാൻഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് അഞ്ചാം നമ്പറിൽ ഇന്ത്യയ്ക്കായി പുറത്തെടുത്തത്.
രഹാനെയ്ക്കും ശ്രേയസ് അയ്യരിനും പുറമെ ഹനുമാ വിഹാരിയാണ് അഞ്ചാം നമ്പർ ബാറ്റ്സ്മാനായി പരിഗണിക്കപ്പെടുന്ന മറ്റൊരു താരം. പരമ്പരയ്ക്ക് മുൻപായി നടന്ന മത്സരങ്ങളിൽ ഇന്ത്യൻ എ ടീമിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്റൻസിൽ ഈ ചോദ്യത്തിന് മറുപടി നൽകിയിരികകുകയാണ് ഇന്ത്യൻ ടീമിൻ്റെ പുതിയ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ.
” ഇതു വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ്. തീർച്ചയായും അജിങ്ക്യ രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ പ്രധാനപെട്ട താരമാണ്. തൻ്റെ കരിയറിൽ നിർണായക പ്രകടനങ്ങൾ അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ 15-18 മാസങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ മെൽബൺ ടെസ്റ്റിലെ അദ്ദേഹത്തിൻ്റെ പ്രകടനം വളരെ നിർണായകമായിരുന്നു, ആ മത്സരത്തിൽ ഇന്ത്യയെ വിജയതിലെത്തിച്ചത് അദ്ദേഹമായിരുന്നു. ”
” ലോർഡ്സ് ടെസ്റ്റിൽ പുജാരയുമായുള്ള കൂട്ടുകെട്ടിൽ അദ്ദേഹം നേടിയ അർധസെഞ്ചുറിയും വളരെ വിലപ്പെട്ടതായിരുന്നു. ആ മത്സരത്തിലും ഞങൾ വിജയിച്ചിരുന്നു. അതുകൊണ്ട് മധ്യനിരയിൽ ഞങ്ങളുടെ പ്രധാനപെട്ട ബാറ്ററാണ് രഹാനെ. ” കെ എൽ രാഹുൽ പറഞ്ഞു.
” മറുഭാഗത്ത് ശ്രേയസ് അയ്യർ അവന് ലഭിച്ച അവസരം നന്നായി ഉപയോഗിച്ചു. കാൺപൂരിലെ അവൻ്റെ പ്രകടനം ഗംഭീരമായിരുന്നു. അതുകൊണ്ട് തന്നെ അവൻ വളരെ ആവേശത്തിലാണ്. ഹനുമാ വിഹാരിയും മികച്ച പ്രകടനമാണ് ഞങ്ങൾക്കായി പുറത്തെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതൊരു കടുപ്പമേറിയ തീരുമാനമാണ്. ഇതിനെപറ്റി ഇന്നോ നാളെയോ ഞങൾ ചർച്ചചെയ്യും. ഉടനെ തന്നെ തീരുമാനം നിങ്ങൾക്ക് അറിയാൻ സാധിക്കും. ” കെ എൽ രാഹുൽ കൂട്ടിചേർത്തു.