അഡ്ലെയ്‌ഡിൽ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പമ്പരയിലെ രണ്ടം മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. 116 പന്തിൽ 62 റൺസ് നേടി ഈ വർഷത്തെ തൻ്റെ മൂന്നാം ഫിഫ്റ്റി നേടിയ ജോ റൂട്ട് ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുക്കർ സുനിൽ ഗാവസ്കർ, മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക് എന്നിവരെയാണ് പിന്നിലാക്കിയത്.
തകർപ്പൻ പ്രകടനമാണ് ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ജോ റൂട്ട് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം ഇതിനോടകം 6 സെഞ്ചുറിയും മൂന്ന് ഫിഫ്റ്റി യും ജോ റൂട്ട് നേടിക്കഴിഞ്ഞു. അഡ്ലെയ്‌ഡിൽ നേടിയ ഫിഫ്റ്റിയോടെ ടെസ്റ്റിൽ ഒരു വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ ബാറ്ററെന്ന റെക്കോർഡ് ജോ റൂട്ട് സ്വന്തമാക്കി. ഈ വർഷം ടെസ്റ്റിൽ 14 മത്സരങ്ങളിൽ നിന്നും 64.24 ശരാശരിയിൽ 1606 റൺസ് ജോ റൂട്ട് നേടിയിട്ടുണ്ട്.
1979 ൽ 18 മത്സരങ്ങളിൽ നിന്നും 1555 റൺസ് നേടിയ സുനിൽ ഗാവസ്കർ, 2010 ൽ 14 മത്സരങ്ങളിൽ നിന്നും 78.10 ശരാശരിയിൽ 7 സെഞ്ചുറിയും 5 ഫിഫ്റ്റിയുമടക്കം 1562 റൺസ് നേടിയ സച്ചിൻ ടെണ്ടൽക്കർ, 2012 ൽ 11 മത്സരങ്ങളിൽ നിന്നും 106.33 ശരാശരിയിൽ 1595 റൺസ് നേടിയ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് എന്നിവരെ പിന്നിലാക്കിയാണ് ജോ റൂട്ട് ടെസ്റ്റിൽ ഒരു വർഷം ഏറ്റവും കൂുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയത്.
2008 ൽ 15 മത്സരങ്ങളിൽ നിന്നും 1656 റൺസ് നേടിയ മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്, 1976 ൽ 1710 റൺസ് നേടിയ വെസ്റ്റൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ്, 2006 ൽ 1788 റൺസ് നേടിയ മുൻ പാക് താരം മൊഹമ്മദ് യൂസഫ് എന്നിവർ മാത്രമാണ് ഇനി ജോ റൂട്ടിന് മുൻപിലുള്ളത്. ഈ വർഷം ഒരു ടെസ്റ്റ് മത്സരം കൂടെ ശേഷിക്കെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം ജോ റൂട്ടിനുണ്ട്.