മുംബൈയിൽ നടന്ന രണ്ടാം മത്സരത്തിലെ വിജയത്തോടെ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. വാൻഖഡെ ടെസ്റ്റില്‍ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 167 റണ്‍സിന് പുറത്തായി.ഇന്ത്യക്ക് 372 റണ്‍സിന്റെ വിജയം. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്ബര (1-0) ഇന്ത്യ നേടി.
രചിന്‍ രവീന്ദ്ര (18), കൈല്‍ ജാമിസണ്‍ (0), ടിം സൗത്തി (0), വില്യം സോമര്‍ വില്ലെ (1) , ഹെന്റി നിക്കോളസ് എന്നിവരാണ് നാലാം ദിനം പുറത്തായത്.
ജയന്ത് യാദവും അശ്വിനും നാലുവീതം വിക്കറ്റുകള്‍ നേടിയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. നാലാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ടോം ലാഥത്തെ ആറു റണ്‍സിന് അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നീട് ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്ന വില്‍ യങ്ങിനേയും അശ്വിന്‍ പുറത്താക്കി. 41 പന്തില്‍ 20 റണ്‍സായിരുന്നു യങ്ങിന്റെ സമ്ബാദ്യം.
സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് ചേര്‍ത്തപ്പോഴേക്കും കിവീസിന് മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. എട്ടു പന്തില്‍ ആറു റണ്‍സെടുത്ത റോസ് ടെയ്ലറെ അശ്വിന്‍ ചേതേശ്വര്‍ പൂജാരയുടെ കൈയിലെത്തിച്ചു.പിന്നീട് നാലാം വിക്കറ്റില്‍ ഹെന്‍ട്രി നിക്കോള്‍സും ഡാരില്‍ മിച്ചലും ഒത്തുചേര്‍ന്നു. ഇത് കിവീസിന് അല്‍പം ആശ്വാസമേകി. ഇരുവരും 73 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. മിച്ചലിനെ പുറത്താക്കി അക്സര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അര്‍ധസെഞ്ചുറി നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസീലന്‍ഡ് നിരയില്‍ ഇതുവരെയുള്ള ടോപ് സ്‌കോറര്‍. 92 പന്തുകള്‍ നേരിട്ട മിച്ചല്‍, ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 60 റണ്‍സെടുത്താണ് പുറത്തായത്.
അതേസമയം രണ്ടാം മത്സരത്തിനിടെ തുടർച്ചയായ അമ്പയറുടെ പിഴവുകളിൽ സഹിക്കെട്ട് കോഹ്ലി ഒടുവിൽ ഓണ്ഫീൽഡ് അമ്പയറിനെ പരിഹസിച്ച് രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.
— Cric Zoom (@cric_zoom) December 5, 2021
അക്‌സർ പട്ടേൽ എറിഞ്ഞ 16ആം ഓവറിലെ മൂന്നാം പന്തിൽ സ്‌ട്രൈകിൽ ഉണ്ടായിരുന്ന ടെയ്ലറിന്റെ ബാറ്റിൽ കൊള്ളാതെ വിക്കറ്റ് കീപ്പർ സാഹയെയും മറികടന്ന് ബൗണ്ടറി പോയത് ബാറ്റർക്ക് റൺസായി നൽകിയതാണ് കോഹ്ലിയെ പ്രകോപിപ്പിച്ചത്. ഇതോടെ ‘ഇവരെന്താണ് ഈ കാണിക്കുന്നത്? ഒരു കാര്യം ചെയ്യൂ, ഞാൻ അവിടെ വന്നു നിൽക്കാം. നിങ്ങൾ ഇവിടെ വന്നു നിന്നോളൂ’ എന്ന് അമ്പയറുടെ നേർക്ക് കോഹ്ലി പറയുകയായിരുന്നു. ഈ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ അമ്പയറിന്റെ പിഴവ് കാരണം കോഹ്ലി എൽബിഡബ്ല്യൂവിലൂടെ പുറത്തായിരുന്നു.