Skip to content

അവന്റെ കഴിവിനെ കുറിച്ച് ദ്രാവിഡ് വളരെക്കാലം മുൻപ് എന്നോട് പറഞ്ഞിരുന്നു, വി വി എസ് ലക്ഷ്മൺ

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിക്കറ്റിന് പുറകിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എസ് ഭരതിനെ പ്രശംസിച്ച് വി വി എസ് ലക്ഷ്മൺ. മത്സരത്തിൽ വൃദ്ധിമാൻ സാഹയ്ക്ക് പകരക്കാരനായെത്തിയ ദുഷ്കരമായ പിച്ചിൽ രണ്ട് മികച്ച ക്യാച്ചുകൾ നേടുകയും ഒരു സ്റ്റമ്പിങിലൂടെ ടോം ലാതത്തെ പുറത്താക്കുകയും ചെയ്തിരുന്നു.

( Picture Source : BCCI )

വിക്കറ്റ് കീപ്പിങിൽ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും ബാറ്റിങിലും മികവ് പുലർത്താൻ ഭരതിന് സാധിച്ചിട്ടുണ്ട്. 78 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 37.24 ശരാശരിയിൽ 9 സെഞ്ചുറിയും 23 ഫിഫ്റ്റിയുമടക്കം 4283 റൺസ് നേടിയിട്ടുള്ള ഭരത് ട്രിപ്പിൾ സെഞ്ചുറിയും ആഭ്യന്തര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. വൃദ്ധിമാൻ സാഹയ്ക്ക് സബ്സ്റ്റിറ്റൂട്ടായി എത്തിയതിനാൽ ആദ്യ ഇന്നിങ്സിൽ രണ്ട് മികച്ച ക്യാച്ചും സ്റ്റമ്പിങ്ങുമടക്കം നേടിയ മൂന്ന് ഡിസ്‌മിസൽ ഭരതിന്റെ കരിയറിൽ ചേർക്കപെടുകയില്ല.

( Picture Source : BCCI )

” വിക്കറ്റ് കീപ്പിങിലെ ഭരതിന്റെ കഴിവുകളെ പറ്റി രാഹുൽ ദ്രാവിഡ് ആവേശത്തോടെ സംസാരിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ വൃദ്ധിമാൻ സാഹയ്ക്ക് ശേഷം കീപ്പിങിൽ ഏറ്റവും മികച്ച കഴിവ് ഭരതിനാണെന്ന് ദ്രാവിഡ് എന്നോട് പറഞ്ഞിരുന്നു. ” ലക്ഷ്മൺ പറഞ്ഞു.

” സെലക്ടർമാരും ഹെഡ് കോച്ചും അവനിൽ അർപ്പിച്ച വിശ്വാസം അവൻ കാത്തുസൂക്ഷിച്ചു, അവനിൽ അവരർപ്പിച്ച ആത്മവിശ്വാസം ശരിയാണെന്ന് തെളിയിക്കാനും ഭരതിന് സാധിച്ചു. സ്‌പിന്നർമാർക്ക് അനുകൂലമായ ഇത്തരം സാഹചര്യങ്ങളിൽ മികച്ച വിക്കറ്റ് കീപ്പർ ഇല്ലായെങ്കിൽ നിങ്ങൾക്ക് ഒരുപാട് അവസരങ്ങൾ നഷ്ടമാകും. മൂന്നാം ദിനത്തിൽ നമ്മൾ കണ്ടത് മികച്ച ടെക്നിക്കും മനസാന്നിധ്യവുമാണ്. ”

( Picture Source : BCCI )

” അടുത്തിടെ ഇന്ത്യൻ ടീമിലെത്തിയ അവന് വൃദ്ധിമാൻ സാഹയ്ക്ക് പരിക്ക് പറ്റിയതിനാലാണ് കളിക്കാൻ പറ്റിയത്. എന്നാൽ അതിന്റെ യാതൊരു പരിഭ്രമവും അവനിൽ ഉണ്ടാതിരുന്നില്ല. ഇത് മികച്ച തുടക്കമാണ്, ഈ തുടക്കം കരിയറിൽ മുന്നോട്ട് പോകുവാൻ അവന് ആത്മവിശ്വാസം നൽകും. ” ലക്ഷ്മൺ കൂട്ടിച്ചേർത്തു.

( Picture Source : BCCI )