ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 154 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിജയത്തോടെ ടി20 പരമ്പര രോഹിത് ശർമ്മയും കൂട്ടരും സ്വന്തമാക്കി.
മികച്ച തുടക്കമാണ് രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 117 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. കെ എൽ രാഹുൽ 49 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 65 റൺസ് നേടി പുറത്തായപ്പോൾ 35 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ രോഹിത് ശർമ്മ 36 പന്തിൽ 1 ഫോറും 5 സിക്സുമടക്കം 55 റൺസ് നേടി പുറത്തായി. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവ് 2 പന്തിൽ ഒരു റൺ നേടി പുറത്തായപ്പോൾ വെങ്കടേഷ് അയ്യർ 11 പന്തിൽ 12 റൺസും റിഷഭ് പന്ത് 6 പന്തിൽ 12 റൺസും നേടി പുറത്താകാതെ നിന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് മികച്ച തുടക്കമാണ് മാർട്ടിൻ ഗപ്റ്റിലും ഡാരൽ മിച്ചലും നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 48 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. എന്നാൽ മാർട്ടിൻ ഗപ്റ്റിലിനെ പുറത്തായതോടെ ന്യൂസിലാൻഡ് ഇന്നിങ്സിന്റെ വേഗത കുറഞ്ഞു. ഗപ്റ്റിൽ 15 പന്തിൽ 3 ഫോറും 2 സിക്സുമടക്കം 31 റൺസും ഡാരൽ മിച്ചൽ 28 പന്തിൽ 31 റൺസും നേടി പുറത്തായി. 21 പന്തിൽ 34 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സാണ് ന്യൂസിലാൻഡ് സ്കോർ 150 കടത്തിയത്.
ഇന്ത്യയ്ക്ക് അരങ്ങേറ്റ താരം ഹർഷൽ പട്ടേൽ നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. നവംബർ 21 ന് കൊൽക്കത്തയിലാണ് പരമ്പരയിലെ അവസാന മത്സരം.