ഫൈനൽ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ഐസിസി ടി20 ലോകകപ്പ് കിരീടം നേടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ലോകകപ്പ് കിരീടമാണിത്. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു.
തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ആരോൻ ഫിഞ്ചിനെ നഷ്ടമായ ഓസ്‌ട്രേലിയയെ ഡേവിഡ് വാർണറും മിച്ചൽ മാർഷുമാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. രണ്ടാം വിക്കറ്റിൽ 92 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഡേവിഡ് വാർണർ 38 പന്തിൽ 4 ഫോറും 3 സിക്സുമടക്കം 53 റൺസ് നേടി പുറത്തായപ്പോൾ 31 പന്തിൽ ഫിഫ്റ്റി നേടിയ മിച്ചൽ മാർഷ് 50 പന്തിൽ 6 ഫോറും 4 സിക്സുമടക്കം 77 റൺസ് നേടി പുറത്താകാതെ നിന്നു. ഐസിസി ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണിത്. മാക്‌സ്‌വെൽ 18 പന്തിൽ 4 ഫോറും ഒരു സിക്സുമടക്കം 28 റൺസ് നേടി പുറത്താകാതെ നിന്നു.
ന്യൂസിലാൻഡിന് വേണ്ടി ട്രെൻഡ് ബോൾട്ട് നാലോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഒറ്റയാൾ പോരാട്ടമികവിലാണ് മികച്ച സ്കോർ നേടിയത്. 48 പന്തിൽ നിന്നും 10 ഫോറും 3 സിക്സുമുൾപ്പടെ 85 റൺസ് നേടിയാണ് വില്യംസൺ പുറത്തായത്. ഐസിസി ടി20 ലോകകപ്പ് ഫൈനലിലെ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. കെയ്ൻ വില്യംസണെ ഒഴിച്ചുനിർത്തിയാൽ മറ്റൊരു ബാറ്റർക്കും മികവ് പുലർത്താൻ സാധിച്ചില്ല.
ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് നാലോവറിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും സാംപ നാലോവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി.