സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ് ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ. സെമിഫൈനൽ പോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ന്യൂസിലാൻഡിന്റെ വിജയം. ടി20 ലോകകപ്പിലെ ന്യൂസിലാൻഡിന്റെ ആദ്യ ഫൈനലാണിത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. ഫിഫ്റ്റി നേടിയ ഡാരൽ മിച്ചലിന്റെയും ജെയിംസ് നീഷത്തിന്റെയും തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിന് വിജയം സമ്മാനിച്ചത്.
തുടക്കത്തിൽ തന്നെ മാർട്ടിൻ ഗപ്റ്റിലിനെയും കെയ്ൻ വില്യംസണെയും നഷ്ടപെട്ട ന്യൂസിലാൻഡിനെ മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്ത കോൺവെയും ഡാരൽ മിച്ചലുമാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. കോൺവെ 38 പന്തിൽ 46 റൺസ് നേടി പുറത്തായപ്പോൾ ഡാരൽ മിച്ചൽ 47 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 72 റൺസ് നേടി പുറത്താകാതെ നിന്നു. 11 പന്തിൽ ഒരു ഫോറും 3 സിക്സുമടക്കം 27 റൺസ് നേടിയ ജിമ്മി നീഷത്തിന്റെ പ്രകടനമാണ് മത്സരത്തിൽ വഴിത്തിരിവായത്.
ഇംഗ്ലണ്ടിന് വേണ്ടി ലിയാം ലിവിങ്സ്റ്റൺ നാലോവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റും ക്രിസ് വോക്‌സ് 36 റൺസ് വഴങ്ങി 2 വിക്കറ്റും ആദിൽ റഷീദ് ഒരു വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 37 പന്തിൽ 51 റൺസ് നേടിയ മൊയിൻ അലിയുടെയും 30 പന്തിൽ 41 റൺസ് നേടിയ ഡേവിഡ് മലാന്റെയും മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ജോസ് ബട്ട്ലർ 24 പന്തിൽ 29 റൺസ് നേടി പുറത്തായി. ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തീ, മിൽനെ, ഇഷ് സോധി, ജിമ്മി നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.