ഇന്ത്യൻ ടി20 ടീമിലെ ഏറ്റവും പ്രധാനപ്പെട്ട പ്ലേയർ ക്യാപ്റ്റൻ വിരാട് കോഹ്ലിയോ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയോ അല്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമെന്ന് ചൂണ്ടിക്കാട്ടിയ ആകാശ് ചോപ്ര അതിന് പിന്നിലെ കാരണവും വിശദീകരിച്ചു.
സ്കോട്ലൻഡിനെതിരായ മത്സരത്തിൽ 2 വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് ജസ്പ്രീത് ബുംറ പുറത്തെടുത്തത്. മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ മാറിയിരുന്നു. 63 വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചഹാലിനെയാണ് ജസ്പ്രീത് ബുംറ പിന്നിലാക്കിയത്. 54 മത്സരങ്ങളിൽ 64 വിക്കറ്റുകൾ അന്താരാഷ്ട്ര ടി20യിൽ ബുംറ നേടിയിട്ടുണ്ട്.
” ഒരു താരത്തെ ഒഴിവാക്കിയാൽ ഈ ടീം ഭാഗികമായി തോന്നുമെങ്കിൽ ആ താരം രോഹിത് ശർമ്മയോ കെ എൽ രാഹുലോ വിരാട് കോഹ്ലിയോ അല്ല, ആ പ്ലേയർ ജസ്പ്രീത് ബുംറയാണ്. ബുംറ നമ്മുടെ ഇൻഷുറൻസ് പോളിസിയാണ്. ”
” തകർപ്പൻ തുടക്കമാണ് ബുംറ ഇന്ത്യയ്ക്ക് നൽകിയത്. ഒന്നില്ലെങ്കിൽ യോർക്കർ, അല്ലെങ്കിൽ സ്ലോ ബോൾ ഇതാണ് ഇപ്പോൾ ബുംറയുടെ രീതി. അവൻ അസാധാരണ ബൗളറാണ്, അതിലൊരു സംശയവുമില്ല. എന്നാൽ ഇപ്പോഴവൻ ലെങ്ത് ബോളുകൾ എറിയുന്നില്ല. അതവന് സാധിക്കുന്ന കാര്യം തന്നെയാണ്, എന്നാലവൻ ഇപ്പോഴത് ചെയ്യുന്നില്ല. ” ആകാശ് ചോപ്ര പറഞ്ഞു.
” ജസ്പ്രീത് ബുംറയും ജഡേജയും മികവ് പുറത്തെടുക്കാൻ നിങ്ങൾക്ക് ഒരു ടെൻഷനും വേണ്ട. കാരണം അവർ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കും. അശ്വിനും നന്നായി പന്തെറിഞ്ഞു. ഷാമിയെ കുറിച്ചും പറയാതിരിക്കാനാകില്ല. അവൻ മൂന്ന് വിക്കറ്റ് നേടി, അവന്റെ ഓവറിൽ ടീം ഹാട്രിക്കും ഉണ്ടായിരുന്നു. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.