ഒരു ഇന്നിങ്‌സ് ബാറ്റ് ചെയ്ത് വന്നപ്പോഴേക്കും 4 കിലോ ഭാരം കുറഞ്ഞു! കേൾക്കുമ്പോൾ തള്ളാണെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. സ്കോട്ലൻഡിനെതിരായ മത്സരത്തിന് പിന്നാലെ ന്യുസിലാൻഡ് മാർട്ടിൻ ഗുപ്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓപ്പണിങ്ങിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഗുപ്ടിൽ 19ആം ഓവർ പകുതി വരെ ക്രീസിൽ തുടന്നിരുന്നു. 93 റൺസ് നേടിയ ഗുപ്ടിലിന്റെ ഇന്നിങ്‌സ് തന്നെയായിരുന്നു ന്യുസിലാൻഡിന് ജയം സമ്മാനിച്ചതും.
മത്സരം ലൈവായി കണ്ടവർക്ക് മനസ്സിലാകും ദുബായിലെ ചൂടിൽ എത്രെത്തോളം ബുദ്ധിമുട്ടിയാണ് ഗുപ്ടിൽ ബാറ്റ് ചെയ്തത്. ഇടയ്ക്കിടെ അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു. നിർണായക മത്സരം ആയതിനാൽ തന്നെ ബാറ്റിങ് തുടരുകയായിരുന്നു. ഔട്ട് ആയതിന് പിന്നാലെ ഡ്രസിങ് റൂമിൽ കയറി ചൂടിൽ നിന്ന് രക്ഷപ്പെടാനുള്ള പെടാപ്പാടും ക്യാമറയിൽ പതിഞ്ഞിരുന്നു.
ഇങ്ങനെയൊരു കണ്ടിഷനിൽ ഇത്രയും മുമ്പ് കളിച്ചിട്ടില്ലെന്നും. തന്നെ പാചകം ചെയ്യുന്നത് പോലെയായിരുന്നു ബാറ്റ് ചെയ്യുമ്പോൾ അനുഭവപ്പെട്ടതെന്നും ഗുപ്ടിൽ പറഞ്ഞു. ” ഞാൻ തീർച്ചയായും ചൂടേറിയ സാഹചര്യങ്ങളിൽ കളിച്ചിട്ടുണ്ട്, എന്നാൽ ടി20 ക്രിക്കറ്റിൽ, മിക്കവാറും എല്ലാ പന്തുകളും ഓടുകയും ബൗണ്ടറികൾ അടിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, അത് വളരെ വേഗത്തിൽ തളർത്തുന്നു. ” – ഗുപ്ടിൽ കൂട്ടിച്ചേർത്തു.
മത്സരത്തിൽ ന്യുസിലാൻഡ് 16 റൺസിന്റെ ജയമാണ് നേടിയത്. 173 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്ലാന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന ഓവറുകളില്‍ മിച്ചല്‍ ലീസ്ക് മാത്രമാണ് സ്കോട്ലന്‍ഡിന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്.ലീസ്ക് 20 പന്തില്‍ നിന്ന് പുറത്താകാതെ മൂന്ന് ഫോറും സിക്സും അടക്കം 42 റണ്‍സ് നേടി.
ജോര്‍ജ് മുന്‍സേ-22, കൈല്‍ കോട്സെര്‍-17, മാത്യു ക്രോസ്-27, റിച്ചീ ബെറിങ്ടണ്‍-20, കാലും മക്ലെയോഡ്-12, ക്രിസ്ഗ്രീവ്സ്-പുറത്താകാതെ എട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റണ്‍സ്.
93 runs and down 4kgs later get the latest from @Martyguptill after the team's @T20WorldCup match against @CricketScotland in Dubai. #T20WorldCup pic.twitter.com/cakF0EsGci
— BLACKCAPS (@BLACKCAPS) November 4, 2021
ന്യൂസീലന്‍ഡിന് വേണ്ടി ഇഷ് സോധിയും ട്രെന്‍ഡ് ബോള്‍ട്ടും രണ്ട് വിക്കറ്റെടുത്തു. ടിം സൂത്തി ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.
ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പ്രകടനമാണ് കിവീസിനെ ഈ സ്കോറിലെത്തിച്ചത്. 56 പന്തില്‍ നിന്ന് ആറ് ഫോറും ഏഴ് സിക്സറുമടക്കം 93 റണ്‍സാണ് ഗുപ്റ്റില്‍ നേടിയത്. ഓപ്പണര്‍ ഡെറില്‍ മിച്ചല്‍ 13 റണ്‍സെടുത്ത് പുറത്തായി. നായകന്‍ കെയിന്‍ വില്യംസണ്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ ഡെവോണ്‍ കോണ്‍വേ ഒരു റണ്ണെടുകത്ത് പുറത്തായി.