ഐസിസി ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. വമ്പൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 73 റൺസിന് പുറത്താക്കിയ ഓസ്‌ട്രേലിയ 74 റൺസിന്റെ വിജയലക്ഷ്യം വെറും 6.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.
20 പന്തിൽ 40 റൺസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 14 പന്തിൽ 18 റൺസ് നേടിയ ഡേവിഡ് വാർണറും 5 പന്തിൽ 16 റൺസ് നേടിയ മിച്ചൽ മാർഷുമാണ് ഓസ്‌ട്രേലിയൻ വിജയം വേഗത്തിലാക്കിയത്. വിജയത്തോടെ റൺറേറ്റ് മെച്ചപെടുത്തിയ ഓസ്‌ട്രേലിയ പോയിന്റ് ടേബിളിൽ സൗത്താഫ്രിക്കയെ പിന്നിലാക്കുകയും ചെയ്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നാലോവറിൽ 19 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ആഡം സാംപയാണ് ചുരുക്കികെട്ടിയത്. മിച്ചൽ സ്റ്റാർക്ക് നാലോവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റും, ഹേസൽവുഡ് രണ്ടോവറിൽ 8 റൺ വഴങ്ങി 2 വിക്കറ്റും ഗ്ലെൻ മാക്‌സ്‌വെൽ ഒരു വിക്കറ്റും നേടി. നാല് ബാറ്റർമാർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്നത്.
നവംബർ ആറിന് വെസ്റ്റിൻഡീസിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഓസ്‌ട്രേലിയയുടെ അവസാന മത്സരം. അന്നേ ദിവസം ഇംഗ്ലണ്ട് സൗത്താഫ്രിക്കയെയും നേരിടും.