ഐസിസി ടി20 ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ താരങ്ങളെ വിമർശിച്ച് മുൻ പാക് താരം വസിം അക്രം. ഇന്ത്യൻ താരങ്ങൾക്ക് ഐ പി എൽ മാത്രം മതിയെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ അവർ ലാഘവത്തോടെയാണ് കാണുന്നതെന്നും വസിം അക്രം തുറന്നടിച്ചു. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ഇന്ത്യയ്ക്ക് ഇനി അത്ഭുതങ്ങൾ നടന്നാൽ മാത്രമേ സെമിഫൈനലിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിന് പരാജയപെട്ട ഇന്ത്യ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ 8 വിക്കറ്റിനാണ് പരാജയപെട്ടത്. പോയിന്റ് ടേബിളിൽ നമീബിയക്ക് പുറകിൽ നിലവിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. വമ്പൻ പ്രതീക്ഷകളുമായി എത്തി നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ടീമിന്റെ ഭാഗത്തുനിന്നുണ്ടായത്. രണ്ട് മത്സരങ്ങളിൽ ടോസ് നഷ്ടപെട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
” ഈ വർഷം മാർച്ചിലാണ് എല്ലാ സീനിയർ താരങ്ങളെയും ഉൾപ്പെടുത്തികൊണ്ട് ഇന്ത്യ ലിമിറ്റഡ് ഓവർ സിരീസ് കളിച്ചത്. ഇപ്പോൾ നവംബറായി കഴിഞ്ഞു. അന്താരാഷ്ട്ര പരമ്പരകളെ അവർ ഗൗരവത്തോടെ കാണുന്നില്ലയെന്നതിന് ഇതിൽപരം തെളിവുകൾ ആവശ്യമില്ല. ഐ പി എൽ മാത്രം മതിയെന്നാണ് അവർ കരുതുന്നത്. ”
” എത്രത്തോളം ലീഗ് ക്രിക്കറ്റ് വേണമെങ്കിലും നിങ്ങൾക്ക് കളിക്കാം. എന്നാൽ അവിടെ എതിർടീമിൽ ഒന്നോ രണ്ടോ മികച്ച ബൗളർമാരെ മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ച് മികച്ച ബൗളർമാരെയാണ് നിങ്ങൾ നേരിടേണ്ടിവരിക. ” വസിം അക്രം പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, നമീബിയ, സ്കോട്ലൻഡ് എന്നീ ടീമുകൾക്കെതിരെയാണ് ഇനി ഇന്ത്യയുടെ മത്സരങ്ങൾ. ഈ മത്സരങ്ങളിൽ വലിയ മാർജിനിൽ വിജയിക്കുകയും മറ്റു മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ കോഹ്ലിയ്ക്കും കൂട്ടർക്കും സെമിയിൽ പ്രവേശിക്കാം. നമീബിയയെ പരാജയപെടുത്തികൊണ്ട് പാകിസ്ഥാൻ ഇതിനോടകം സെമിഫൈനലിൽ പ്രവേശിച്ചുകഴിഞ്ഞു.