ഐസിസി ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ കനത്ത തോൽവി. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 111 റൺസിന്റെ വിജയലക്ഷ്യം 14.3 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. വിജയത്തോടെ ന്യൂസിലാൻഡ് സെമിഫൈനൽ സാധ്യതകൾ സജീവമാക്കി.
അനായാസ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് വേണ്ടി മാർട്ടിൻ ഗപ്റ്റിൽ 17 പന്തിൽ 20 റൺസും ഡാരിൽ മിച്ചൽ 35 പന്തിൽ 49 റൺസും നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 31 പന്തിൽ 33 റൺസ് നേടി പുറത്താകാതെ നിന്നു. ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് വേണ്ടി 2 വിക്കറ്റും നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ നാലോവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധി, നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ട്രെൻഡ് ബോൾട്ട് എന്നിവരാണ് തകർത്തത്. ടിം സൗത്തീ, ആഡം മിൽനെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
19 പന്തിൽ 2 ഫോറും ഒരു സിക്സുമടക്കം 26 റൺസ് നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ നേടിയത്. ഇന്ത്യ പരീക്ഷിച്ച പുതിയ ഓപ്പണിങ് കൂട്ടുകെട്ടും വിജയം കണ്ടില്ല. സൂര്യകുമാർ യാദവിന് പകരക്കാരനായെത്തി രോഹിത് ശർമ്മയ്ക്ക് പകരം ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷൻ 4 റൺ നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 18 റൺസും രോഹിത് ശർമ്മ 14 റൺസും ക്യാപ്റ്റൻ വിരാട് കോഹ്ലി 9 റൺസും മാത്രം നേടി പുറത്തായി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ പന്തിനും മികവ് പുലർത്താൻ സാധിച്ചില്ല. 19 പന്തിൽ 12 റൺ നേടി റിഷഭ് പന്ത് പുറത്തായപ്പോൾ ഹാർദിക് പാണ്ഡ്യയ്ക്ക് 23 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.
മത്സരത്തിലെ പരാജയത്തോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് തിരിച്ചടിയായി. ഇനിയുള്ള മത്സരങ്ങളിൽ വലിയ മാർജിനിൽ വിജയിക്കുകയും ന്യൂസിലാൻഡ് ഒന്നോ രണ്ടോ മത്സരങ്ങളിൽ പരാജയപെടുകയും ചെയ്താൽ മാത്രമേ ഇന്ത്യയ്ക്ക് സെമിഫൈനൽ യോഗ്യത നേടാനാകൂ. കൂടാതെ അഫ്‌ഗാനിസ്ഥാന് മികച്ച റൺറേറ്റുള്ളതും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.