ഓസ്‌ട്രേലിയെ 8 വിക്കറ്റിന് പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പിലെ തുടർച്ചയായ മൂന്നാം വിജയം നേടി ഇംഗ്ലണ്ട്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 11.4 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ജോസ് ബട്ട്ലറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.
തകർപ്പൻ തുടക്കമാണ് ജേസൺ റോയും ജോസ് ബട്ട്ലറും ഓസ്‌ട്രേലിയക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 66 റൺസ് കൂട്ടിച്ചേർത്തു. റോയ് 20 പന്തിൽ 23 റൺസ് നേടി പുറത്തായപ്പോൾ ജോസ് ബട്ട്ലർ 32 പന്തിൽ 5 ഫോറും 5 സിക്സുമടക്കം 71 റൺസ് നേടി പുറത്താകാതെ നിന്നു. വെറും 25 പന്തിൽ നിന്നാണ് ബട്ട്ലർ തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. മലാൻ 8 റൺ നേടി പുറത്തായപ്പോൾ തുടർന്നെത്തിയ ജോണി ബെയർസ്റ്റോ 11 പന്തിൽ പുറത്താകാതെ 16 റൺസ് നേടിയതോടെ ഇംഗ്ലണ്ട് അതിവേഗം വിജയം നേടുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ നാലോവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സ്, നാലോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ക്രിസ് ജോർദാൻ എന്നിവരാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ആദ്യ മുന്നോവറിൽ വെറും മൂന്ന് റൺ മാത്രമാണ് ക്രിസ് വോക്സ് വഴങ്ങിയത്.
49 പന്തിൽ 44 റൺസ് നേടിയ ക്യാപ്റ്റൻ ഫിഞ്ച് മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. വാർണറും സ്മിത്തും ഒരു റൺ മാത്രം നേടി പുറത്തായപ്പോൾ മാക്സ്വെൽ 6 റൺസും സ്റ്റോയിനിസ് റണ്ണൊന്നും നേടാതെയും പുറത്തായി. ടൂർണമെന്റിലെ ഇംഗ്ലണ്ടിന്റെ തുടർച്ചയായ മൂന്നാം വിജയവും ഓസ്‌ട്രേലിയയുടെ ആദ്യ പരാജയവും ആണിത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിൽ വെസ്റ്റിൻഡീസിനെയും ബംഗ്ലാദേശിനെയും ഇംഗ്ലണ്ട് പരാജയപെടുത്തിയിരുന്നു. തുടർച്ചയായ മൂന്നാം വിജയത്തോടെ ഇംഗ്ലണ്ട് സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു.
നവംബർ ഒന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. നവംബർ നാലിന് ബംഗ്ലാദേശുമായാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം.