ആവേശപോരാട്ടത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിന് പരാജയപെടുത്തി ഈ ലോകകപ്പിലെ രണ്ടാം വിജയം നേടി സൗത്താഫ്രിക്ക. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അഞ്ചാം പന്തിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. മത്സരത്തിൽ ഹസരങ്ക ഹാട്രിക് നേടി മികവ് പുറത്തെടുത്തുവെങ്കിലും ശ്രീലങ്കയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
46 പന്തിൽ 46 റൺസ് നേടിയ ക്യാപ്റ്റൻ ടെമ്പാ ബാവുമയും 13 പന്തിൽ 23 റൺസ് നേടിയ ഡേവിഡ് മില്ലറുമാണ് സൗത്താഫ്രിക്കയെ വിജയത്തിലെത്തിച്ചത്.
15 ആം ഓവറിലെ അവസാന പന്തിൽ 19 റൺസ് നേടിയ ഐയ്‌ഡ്ൻ മാർക്രത്തെയും 18 ആം ഓവറിലെ ആദ്യ പന്തിൽ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമാ, തൊട്ടടുത്ത പന്തിൽ പ്രെട്ടോറിയസ് എന്നിവരെ പുറത്താക്കിയാണ് ഹസരങ്ക ഹാട്രിക് നേടിയത്. ഐസിസി ടി20 ലോകകപ്പിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ബൗളറാണ് ഹസരങ്ക. 2007 ൽ ബ്രെറ്റ് ലീയും ഈ ലോകകപ്പിൽ അയർലൻഡ് ബൗളർ കർടിസ് ക്യാമ്പറുമാണ് ഇതിനുമുൻപ് ടി20 ലോകകപ്പിൽ ഹാട്രിക് നേടിയിട്ടുള്ളത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 58 പന്തിൽ 72 റൺസ് നേടിയ നിസ്സംഗയാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഷംസി നാലോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും പ്രെട്ടോറിയസ് മൂന്നോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ആന്റിച്ച് നോർക്കിയ 27 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി.
ടൂർണമെന്റിലെ സൗത്താഫ്രിക്കയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് പരാജയപെട്ട സൗത്താഫ്രിക്ക തൊട്ടടുത്ത മത്സരത്തിൽ വെസ്റ്റിൻഡീസിനെ പരാജയപെടുത്തിയിരുന്നു.