പാകിസ്ഥാനെതിരായ 2021 ലോകക്കപ്പിലെ ആദ്യ മത്സരത്തിൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സോഷ്യൽ മീഡിയയിലെ ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്ത്. ഞായറാഴ്ച നടന്ന മത്സരത്തിന് ശേഷം നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ ഉയർന്നത്. ‘എത്ര പണം കിട്ടി’ തുടങ്ങിയ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം.
മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു.
നാളെ നടക്കുന്ന ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ‘സൈബർ ആക്രമണത്തെ’ കടുത്ത ഭാഷയിൽ വിമർശിച്ച് കോഹ്ലി എത്തിയത്.
“പലരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ ഐഡന്റിറ്റി മറയ്ക്കുകയും കളിക്കാരെ ട്രോളാൻ ശ്രമിക്കുകയും ചെയ്യുന്നു, ഇത് അവരുടെ ജീവിതത്തിലെ ഏറ്റവും താഴ്ന്ന പോയിന്റാണ്.അവരുടെ ആത്മവിശ്വാസക്കുറവ് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. കളിക്കാരെ എങ്ങനെ പിന്തുണയ്ക്കണമെന്ന് ഞങ്ങൾക്ക് അറിയാം. പുറത്തെ ശബ്ദത്തിന് ഒരു വിലയുമില്ല.” -കോഹ്ലി പറഞ്ഞു.
” മതത്തിന്റെ പേരിൽ ഒരാളെ ആക്രമിക്കുന്നത് മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും ദയനീയമായ കാര്യമാണ്.
200% ഷമിയെ ഞങ്ങൾ പിന്തുണയ്ക്കുന്നു, ടീമിലെ ഞങ്ങളുടെ സാഹോദര്യം, ഞങ്ങളുടെ സൗഹൃദം ഇളക്കാൻ കഴിയില്ല, ആളുകൾക്ക് വീണ്ടും വരാം, പക്ഷേ ഞങ്ങളുടെ ടീമിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല, ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് അത് നൽകാൻ കഴിയും ” – വിരാട് കോഹ്‌ലി പറഞ്ഞു.
https://youtu.be/x1n6zuAkkyE
നട്ടെല്ലില്ലാത്ത കുറച്ചു ആൾക്കാരുടെ വിനോദമായി മാറിയിരിക്കുകയാണ് ഇത്തരം ട്രോളുകൾ വിരാട് കോഹ്‌ലി കൂട്ടിച്ചേർത്തു. അതേസമയം നാളെ നടക്കുന്ന ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഇരു ടീമിനും ജയം അനിവാര്യമാണ്. പരാജയപ്പെട്ടാൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതൾ ദുർഘടമാകും. ആദ്യ മത്സരത്തിൽ പരിക്കേറ്റ ഹർദിക് പാണ്ഡ്യ ഫിറ്റ്നസ് വീണ്ടെടുത്തായും കോഹ്ലി വ്യക്തമാക്കി.