പാകിസ്ഥാനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് അഫ്‌ഗാനിസ്ഥാന് വേണ്ടി സ്പിന്നർ റാഷിദ് ഖാൻ കാഴ്ച്ചവെച്ചത്. നാലോവറിൽ 26 റൺസ് വഴങ്ങിയ താരം പാക് ക്യാപ്റ്റൻ ബാബർ അസമിനെയും മൊഹമ്മദ് ഹഫീസിനെയും പുറത്താക്കിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റാഷിദ് ഖാൻ. ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയുടെ റെക്കോർഡാണ് റാഷിദ് ഖാൻ പഴങ്കഥയാക്കിയത്.
മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ 100 വിക്കറ്റുകൾ റാഷിദ് ഖാൻ പൂർത്തിയാക്കി. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന തകർപ്പൻ നേട്ടവും റാഷിദ് ഖാൻ സ്വന്തം പേരിൽ കുറിച്ചു. വെറും 53 മത്സരങ്ങളിൽ നിന്നാണ് റാഷിദ് ഖാൻ 100 വിക്കറ്റ് പൂർത്തിയാക്കിയത്. മറുഭാഗത്ത് 76 മത്സരങ്ങളിൽ നിന്നാണ് ലസിത് മലിംഗ അന്താരാഷ്ട്ര ടി20യിൽ 100 വിക്കറ്റ് നേടിയത്.
അന്താരാഷ്ട്ര ടി20യിൽ 100 വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറാണ് റാഷിദ് ഖാൻ. ലസിത് മലിംഗയ്ക്കൊപ്പം ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ, ന്യൂസിലാൻഡ് പേസർ ടിം സൗത്തീ എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 2015 ൽ അഫ്‌ഗാനിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച റാഷിദ് ഖാൻ ടെസ്റ്റിൽ 34 വിക്കറ്റും ഏകദിന ക്രിക്കറ്റിൽ 140 വിക്കറ്റും നേടിയിട്ടുണ്ട്. ടി20 റാങ്കിങിൽ മൂന്നാം സ്ഥാനത്തുള്ള റാഷിദ് ഖാൻ ഏകദിന റാങ്കിങിൽ 15 ആം സ്ഥാനത്താണ്.
മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ പാകിസ്ഥാൻ മറികടന്നു. 51 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസം, 7 പന്തിൽ പുറത്താകാതെ 25 റൺസ് നേടിയ ആസിഫ് അലി എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. വിജയത്തോടെ പാകിസ്ഥാൻ സെമിഫൈനൽ ഉറപ്പിച്ചു.
ഒക്ടോബർ 31 ന് നമീബിയക്കെതിരെയും നവംബർ മൂന്നിന് ഇന്ത്യയ്ക്കെതിരെയും നവംബർ ഏഴിന് ന്യൂസിലാൻഡിനെതിരെയുമാണ് ഇനി അഫ്‌ഗാനിസ്ഥാന്റെ മത്സരങ്ങൾ.