ഡേവിഡ് വാർണറുടെ തകർപ്പൻ ഫിഫ്റ്റി മികവിൽ ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ടൂർണമെന്റിലെ ഓസ്‌ട്രേലിയയുടെ രണ്ടാം വിജയമാണിത്.
തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ഓസ്ട്രേലിയക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 70 റൺസ് കൂട്ടിച്ചേർത്തു. ഫിഞ്ച് 23 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 37 റൺസ് നേടി പുറത്തായപ്പോൾ ഫിഫ്റ്റി നേടിയ ഡേവിഡ് വാർണർ 42 പന്തിൽ 10 ഫോറടക്കം 65 റൺസ് നേടിയാണ് പുറത്തായത്. സ്റ്റീവ് സ്മിത്ത് 26 പന്തിൽ 28 റൺസും മാർക്കസ് സ്റ്റോയിനിസ് 7 പന്തിൽ 16 റൺസും നേടി പുറത്താകാതെ നിന്നു.
ടൂർണമെന്റിലെ ഓസ്‌ട്രേലിയയുടെ രണ്ടാം വിജയമാണിത്. നേരത്തെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയെ ഓസ്‌ട്രേലിയ പരാജയപെടുത്തിയിരുന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി ഹസരങ്ക നാലോവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 25 പന്തിൽ 35 റൺസ് നേടിയ കുശാൽ പെരേര, 27 പന്തിൽ 35 റൺസ് നേടിയ അസലങ്ക, 26 പന്തിൽ 33 റൺസ് നേടിയ രാജപക്ഷ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.
ഓസ്‌ട്രേലിയക്ക് വേണ്ടി ആഡം സാംപ നാലോവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റും മിച്ചൽ സ്റ്റാർക്ക് 27 റൺസ് വഴങ്ങി 2 വിക്കറ്റും പാറ്റ് കമ്മിൻസ് 34 റൺസ് വഴങ്ങി 2 വിക്കറ്റും നേടി. ഒക്ടോബർ 30 ന് ഇംഗ്ലണ്ടിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. അതേ ദിവസം സൗത്താഫ്രിക്കയുമാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.