ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 125 റൺസിന്റെ വിജയലക്ഷ്യം 14.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ രണ്ടാം വിജയമാണിത്.
38 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെടെ 61 റൺസ് നേടിയ ഓപ്പണർ ജേസൺ റോയാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ഡേവിഡ് മലാൻ 25 പന്തിൽ 28 റൺസും ജോണി ബെയർസ്റ്റോ 4 പന്തിൽ 8 റൺസും നേടി പുറത്താകാതെ നിന്നു. ജോസ് ബട്ട്ലർ 18 പന്തിൽ 18 റൺസ് നേടി പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിൽസ്, മുന്നോവറിൽ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ലിയാം ലിവിങ്സ്റ്റൺ, മൂന്നോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊയിൻ അലി, നാലോവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ക്രിസ് വോക്‌സ് എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ബംഗ്ലാദേശ് നിരയിൽ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. സൂപ്പർ 12 ലെ ബംഗ്ലാദേശിന്റെ രണ്ടാം പരാജയമാണിത്. നേരത്തെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 5 വിക്കറ്റിന് ബംഗ്ലാദേശ് പരാജയപെട്ടിരുന്നു.
ലോകകപ്പിലെ രണ്ടാം വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെ 6 വിക്കറ്റിന് ഇംഗ്ലണ്ട് തകർത്തിരുന്നു. ഒക്ടോബർ 30 ന് ഓസ്ട്രേലിയയുമായാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. വെസ്റ്റിൻഡീസുമായാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.